പാട്ടിലെ മുടിയഴക്...
പാട്ടിലെ മുടിയഴക്...
Tuesday, May 14, 2019 4:39 PM IST
കാച്ചെണ്ണ തേച്ച നിന്‍ കാര്‍ കൂന്തളത്തിന്റെ കാറ്റേറ്റാല്‍പ്പോലുമെനിക്കുന്‍മാദം...അതെ, മുടിയഴകില്‍ തഴുകി കടന്നുപോയിട്ടുള്ളവയാണ് മലയാളത്തിലെ മിക്ക പ്രണയഗാനങ്ങളും. അന്യഭാഷാ പ്രണയഗാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല... നായികയെ കൂന്തലഴകിയാക്കിയില്ലെങ്കില്‍ എന്തോ ഒരു പൂര്‍ണതക്കുറവുള്ളതുപോലെയാണ് പല ഗാനരചയിതാക്കള്‍ക്കും. അലസമായി കോതിയിട്ട നീളന്‍മുടിയുടെ വശ്യതയും നെറ്റിയില്‍ പാറിക്കളിക്കുന്ന കുറുനിരകളുടെ ചാരുതയുമൊക്കെ അവര്‍ വരികളാക്കും. സംഗീതജ്ഞര്‍ ആ വരികള്‍ ഈണമോലുന്ന പാട്ടാക്കി മാറ്റും. ഗായകര്‍ ആ പാട്ടില്‍ ഭാവപ്രപഞ്ചം തീര്‍ക്കും.

അങ്ങനെ പാട്ടിലെ മുടിയഴക് ജനിക്കുകയായി. പാട്ടിലിങ്ങനെ മുടിഭ്രമം പതിവായതുകൊണ്ടായിരിക്കാം, സാധാരണയില്‍ കവിഞ്ഞ കേശഭംഗിയുള്ളവരെയായിരുന്നു നായികമാരായി പരിഗണിച്ചിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ആ രീതിക്കു മാറ്റംവന്നിട്ടുണ്ട്. എന്നുകരുതി മുടിയെ വിടാന്‍ ഗാനരചയിതാക്കള്‍ ഇപ്പോഴും തയ്യാറായിില്ല. മുടിയില്‍ തലോടി കടന്നുപോകുന്ന ഏതാനും ചലച്ചിത്രഗാനങ്ങളിലൂടെ....

1980ല്‍ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തില്‍ മുടിയുടെ വര്‍ണന അപാരമാണ്. എം.ഡി രാജേന്ദ്രന്‍ രചിച്ച് ജി ദേവരാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസാണ്. വരികളിങ്ങനെ...

സുന്ദരീ... ആ!... സുന്ദരീ ആ!!..
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസിത്തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നൂ...
(നിന്‍ തുമ്പു കെട്ടിയിട്ട)

1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയിലുമുണ്ട് മുടി വര്‍ണനയുള്ള പാട്ട്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ആലാപനം: കെ.ജെ യേശുദാസ്, സുജാത

കുനുകുനെ ചെറു
കുറുനിരകള്‍ ചുവടിടും
കവിളുകളില്‍
നനുനനെ നഖപടമെഴുതും
സുമശര വിരലുകളില്‍
ഒരു പൂ വിരിയും
ഒരു പൂ കൊഴിയും
കുളിരവിടൊഴുകി വരും
മനസും മനസും മധുരം
നുകരും അസുലഭ
ശുഭനിമിഷം
ഇനിയൊരു ലഹരി തരൂ...
ഇഴുകിയ ശ്രുതി പകരൂ
ഹിമഗിരി ശിഖരികളേ
കരളിന് കുളിരറ പണിതു തരൂ
കുനുകുനെ ചെറു
കുറുനിരകള്‍ ചുവടിടും
കവിളുകളില്‍
നനുനനെ നഖപടമെഴുതും
സുമശര വിരലുകളില്‍

1996ല്‍ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന സിനിമയിലെ ടൈറ്റില്‍ ഗാനവും മുടിയേക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതിയ ഈ ഗാനത്തിന് ജോണ്‍സണ്‍ മാഷാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം: കെ.എസ് ചിത്ര

കല്യാണ സൗഗന്ധികം
മുടിയിലണിയുന്ന തിരുവാതിരേ
സഖിമാര്‍ കളിപറഞ്ഞോ
മിഴികളില്‍ നാണമെന്തേ
പുലരിയുടെ.....
കല്യാണസൗഗന്ധികം.....
ഏതിന്ദ്രജാലങ്ങളായ്
നീയെന്‍ വസന്തം തലോടീ
ശിലകളലിയുമേതിന്ദ്രജാല
ങ്ങളായ്
നീയെന്റെ രതിലോല
തന്ത്രി മീട്ടി?

കസ്തൂരി തൈലമിട്ട് മുടി മിനുക്കി എന്ന ഗാനം മലയാളിക്ക് മറക്കാനാകില്ല. 1969 ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തിലേ ഈ നിത്യഹരിത ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് വയലാര്‍ രാമവര്‍മയാണ്. സംഗീതം: ജി.ദേവരാജന്‍. ആലാപനം :പി. മാധുരിയും സംഘവും.

കസ്തൂരിത്തൈലമിട്ട്
മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച
വളകിലുക്കീ
കൈയില്‍
മുത്തോടുമുത്തുവെച്ച
വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളി
ച്ചൊരുങ്ങീ
മംഗല്യത്തമി
പുതുക്കപ്പെണ്ണ് മാറില്‍
മഞ്ചാടിമറുകുള്ള
മിടുക്കിപ്പെണ്ണ്
കസ്തൂരിത്തൈലമി്
മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച
വളകിലുക്കീ
കൈയില്‍
മുത്തോടുമുത്തുവെച്ച
വളകിലുക്കീ
എന്നും പതിനാറു
വയസാണ് ഖല്‍ബില്‍
ഏതു നേരവും കനവാണ്
ഉള്ളില്‍
ഏതു നേരവും കനവാണ്
പടിഞ്ഞാറന്‍ കടല്‍ക്കരെ
പകലന്തിമയങ്ങുമ്പോള്‍
ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്...

ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഏറ്റവും പ്രചാരം നേടിയ ഗാനങ്ങളിലൊന്നാണ് 1973 ല്‍ പുറത്തിറങ്ങിയ ഉര്‍വശി ഭാരതി എന്ന ചിത്രത്തിലെ കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്ന ഗാനം. തിക്കുറിശി സുകുമാരന്‍ നായര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വനാണ്.


കാര്‍കൂന്തല്‍ കെട്ടിലെ
ന്തിനു വാസനത്തൈലം
നിന്റെ വാര്‍നെറ്റിത്തടത്തി
ലെന്തിനു സിന്ദൂരത്തിലകം
മാനഞ്ചും കണ്ണിലെന്തി
നൊരഞ്ജനക്കൂ്
നിന്റെ തേന്‍ചോരും
ചുണ്ടിലെന്തേ
ചെമ്പരത്തിപ്പൂമൊട്ട്

1996 ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളില്‍ മുടിയഴക് പ്രതിപാദിക്കുന്നുണ്ട്. എം.എം കീരവാണി സംഗീതം നിര്‍വഹിച്ച ഈ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് എംഡി രാജേന്ദ്രനാണ്.

താഴമ്പൂ മുടി മുടിച്ച്
പതിനെട്ടു മുഴംചേല
ഞൊറിയുടുത്ത്
വെള്ളിച്ചിറ്റണിഞ്ഞ്...
മൂക്കുത്തിയണിഞ്ഞ്
മകളൊരുങ്ങ് മണമക
ളൊരുങ്ങ്..

കരിവരിവണ്ടുകള്‍ കുറുനിരകള്‍ എന്ന് തുടങ്ങുന്നതാണ് രണ്ടാമത്തെ ഗാനം. വരികളിങ്ങനെ...

കരിവരിവണ്ടുകള്‍
കുറുനിരകള്‍
കുളിര്‍നെറ്റി മുകരും
ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍
കുനുചില്ലികള്‍
നീലോല്പലങ്ങള്‍
നീള്‍മിഴികള്‍
മാന്തളിരധരം,
കവിളുകളില്‍
ചെന്താമരവിടരും
ദളസൗഭഗം
കുളിരണിച്ചോലകള്‍
നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍
വാഹിനികള്‍...

2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്ര ത്തിലെ കുടമുല്ല കലണിഞ്ഞാല്‍ എന്ന ഗാനവും നായികയുടെ മുടിയഴക് വിളിച്ചോതുന്നതാണ്. ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ആലാപനം: കെ.ജെ. യേശുദാസ്,
വരികളിങ്ങനെ...

കുടമുല്ലകലണിഞ്ഞാല്‍
കുനുകൂന്തല്‍
ചുരുളുമെടഞ്ഞാല്‍
കൈതപ്പൂവിതളേ നിന്നെ
കണികാണാനെന്തു രസം
എന്നും കണികാണാ
നെന്തു രസം.

പെണ്ണഴകിനേ കളഭത്തോടും കാഞ്ചനത്തോടുമൊക്കെ വര്‍ണിക്കുന്ന ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ അനന്തഭദ്രത്തിലെ തിരനുരയും എന്ന ഗാനം. തന്റെ കാമിനിയുടെ മുടിക്ക് സാഗര സൗന്ദര്യമുണ്ടെന്നാണ് പാട്ടിലെ നായകന്റെ മതം. എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന്റെ വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. ആലാപനം :യേശുദാസ്.
വരികളിങ്ങനെ...

തിരനുരയും
ചുരുള്‍മുടിയില്‍
സാഗരസൗന്ദര്യം
തിരിതെളിയും
മണിമിഴിയില്‍
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോലലോലമാണു
നിന്റെ അധരം...

ഇനിയുമുണ്ട് മുടിയഴകിന്റെ പാട്ടുകള്‍ അവയില്‍ ചിലതുകൂടി ചുവടെ ചേര്‍ക്കുന്നു...

വാര്‍മുടിതുമ്പിലെ നീര്‍മഴയായി... ചിത്രം: സൈന്യം(1994 ). സംഗീതം: എസ്.പി വെങ്കിടേഷ്, രചന: ഷിബു ചക്രവര്‍ത്തി

ഉറുമി (2011) എന്ന ചിത്രത്തിലെ ആരോ നീ ആരോ എന്ന ഗാനത്തിലെ 'മുടിയിടയുമൊരഴകിയേ' എന്ന ഭാഗം
സംഗീതം: ദീപക് ദേവ്, രചന: കൈതപ്രം

മില്ലേനിയം സ്റ്റാര്‍സിലെ(2000) പറയാന്‍ ഞാന്‍ മറന്നു എന്ന ഗാനത്തിലെ ''ചുരുള്‍ മുടി കൊണ്ടെന്നേ മൂടിയിും'' എന്ന ഭാഗം. സംഗീതം: വിദ്യാസാഗര്‍, രചന: ഗിരീഷ് പുത്തഞ്ചേരി

പ്രണയവര്‍ണങ്ങള്‍ (1998) എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍...എന്ന ഗാനത്തിലെ ''മുടിയിഴകോതിയ കാറ്റിന്‍ മൊഴിയില്‍'' ... സംഗീതം:വിദ്യാസാഗര്‍, രചന: സച്ചിദാനന്ദന്‍ പുഴങ്കര

നഗരമേ നന്ദി(1967) എന്ന ചിത്രത്തിലെ മഞ്ഞണിപ്പൂനിലാവ് ... എന്ന ഗാനത്തിലെ ''എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍'' സംഗീതം: കെ. രാഘവന്‍, രചന: പി. ഭാസ്‌കരന്‍.

കരുണ (1966) എന്ന ചിത്രത്തിലെ എന്തിനീ ചിലങ്കകള്‍ എന്ന ഗാനത്തിലെ ''വാസനത്തൈലം പൂശി വാര്‍മുടി കോതിവയ്ക്കാന്‍'' ... എന്ന ഭാഗം. രചന: ഒഎന്‍വി കുറുപ്പ്, സംഗീതം: ജി. ദേവരാജന്‍

മീശമാധവന്‍ (2002) എന്ന ചിത്രത്തിലെ കരിമിഴിക്കുരുവിയെ കണ്ടീല... എന്ന ഗാനത്തിലെ മുടിച്ചുരുള്‍ച്ചൂടിനുള്ളില്‍ നീ ഒളിച്ചീല എന്ന ഭാഗം. രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗര്‍.

അലക്‌സ് ചാക്കോ