കൃത്യമായ മരുന്നുകൾ നൽകി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണനിലവാരമുള്ളതും ചീലേറ്റഡ് വിഭാഗത്തിൽപെട്ടതുമായ ധാതുലവണ മിശ്രിതം നൽകാവുന്നതാണ്.
അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും പോറലുകൾ പരിഹരിക്കാനും നല്ലൊരു നോണ് ഹെർബൽ ലിവർ ടോണിക് കൂടി തീറ്റയിൽ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം. രോഗം ഭേദമായതിന് മൂന്നാഴ്ചകൾക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
തീവ്രരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ നിശബ്ദരൂപത്തിലും (കാരിയർ) പശുക്കളിൽ തൈലേറിയ രോഗം കാണാറുണ്ട്. എന്നാലിത് ക്രമേണ പ്രത്യുത്പദനക്ഷമതയെയും ഉത്പാദന മികവിനെയുമെല്ലാം ബാധിക്കും. മറ്റു പശുക്കളിലേക്കു രോഗവ്യാപനത്തിനും കാരണമാവും.
തൈലേറിയ രോഗാണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിച്ച് ഫാമുകളിൽ രക്തപരിശോധന നടത്തുന്നത് ഉചിതമായ നിയന്ത്രണ മാർഗമാണ്.
ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുന്പോൾ ചുരുങ്ങിയത് മൂന്നാഴ്ചക്കാലം പ്രത്യേകം മാറ്റി പാർപ്പിച്ച് (ക്വാറന്റെൻ) നിരീക്ഷിക്കാനും രക്തം പരിശോധിച്ച് തൈലേറിയ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം മറ്റു പശുക്കൾക്കൊപ്പം ചേർക്കാനും ശ്രദ്ധിക്കണം.
തൈലേറിയ രോഗം ഗുരുതരമായി ബാധിച്ച പശുക്കൾ ചിലപ്പോൾ പ്രസവത്തോടനുബന്ധിച്ചും മറ്റും വീണു കിടപ്പിലാവാറുണ്ട്. ഇങ്ങനെ വീഴുന്ന പശുക്കളെ ഹിപ് ലോക്ക് / കൗ ലിഫ്റ്റർ ഉപയോഗിച്ച് ബലമായി പൊക്കി നിർത്താൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ പശുക്കൾ അധികം താമസിയാതെ ശ്വാസകോശം തിങ്ങി വീങ്ങി ദാരുണമായി മരണപ്പെടും.
പ്രിമ്യൂണിറ്റി തുണ പനി, ക്ഷീണം ശ്വാസതടസം, ചുമ, വയറിളക്കം പാലുത്പാദനത്തിൽ കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കാണപ്പെടാതെയുള്ള നേരിയ തോതിൽ മാത്രമുള്ള തെലേറിയ രോഗബാധയിൽ പ്രത്യേകം മരുന്നുപയോഗിച്ച് ചികിൽസിക്കേണ്ടതില്ല.
ചെറിയ തോതിലുള്ള തൈലേറിയ അണുബാധ കൂടുതൽ ഗുരുതരമായ അണുബാധയെ തടയുന്ന പ്രിമ്യൂണിറ്റി എന്നൊരു പ്രതിഭാസമുണ്ട്. ഇതാണു കർഷകന് തുണയാവുന്നത്. ചെറിയ രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മെഥോചീലേറ്റഡ് വിഭാഗത്തിൽ പെട്ടതും ഒരു കിലോയിൽ 9000 മില്ലിഗ്രാം എങ്കിലും സിങ്ക് എന്ന മൂലകം അടങ്ങിയതുമായ ധാതുലവണ മിശ്രിതം 50 ഗ്രാം വീതം ദിവസവും നൽകാവുന്നതാണ്.
സിങ്ക് മൂലകത്തിനൊപ്പം കോപ്പർ, സെലീനിയം, അയഡിൻ, മംഗനീസ് തുടങ്ങിയ ഘടകങ്ങളും ധാതുലവണ മിശ്രിതത്തിൽ ഉണ്ടെന്നത് ഉറപ്പാക്കണം. അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാൻ സിലിമാരിൻ, കോളിൻ ക്ലോറൈഡ് എന്നീഘടകങ്ങൾ അടങ്ങിയ നല്ലൊരു നോണ് ഹെർബൽ ലിവർ കൂടി തീറ്റയിൽ ഉൾപ്പെടുത്തണം.
രക്തം കുറവാണെങ്കിൽ ഇരുന്പു സത്ത് അടങ്ങിയിട്ടില്ലാത്ത ടോണിക്കുകൾ നൽകാം . ഇരുന്പ് സത്ത് കരൾവീക്കവും മഞ്ഞപ്പിത്തവും കൂട്ടാൻ ഇടയാക്കും .
തടയാൻ വാക്സിനുണ്ട്, പക്ഷെ തൈലേറിയക്കെതിരായ പ്രതിരോധ വാക്സിനുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ തൈലേറിയ ഓറിയെന്റലിസ് എന്നയിനം രോഗാണുവിനെതിരെ വാക്സിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല. രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാർഗം രോഗം പടർത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്.
ഇതിനായി മരുന്ന് പ്രയോഗം മുതൽ തറയിലും ഭിത്തിയിലും ചൂട് പിടിപ്പിക്കൽ വരെ മാർഗങ്ങൾ പലതുണ്ട്. പട്ടുണ്ണിനാശിനി മരുന്നുകൾ ആണുപയോഗിക്കുന്നതെങ്കിൽ അവ നിർദേശിക്കപ്പെട്ട അളവിൽ, കൃത്യമായ ഇടവേളകളിൽ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
ഡോക്ടറുടെ നിർദേശപ്രകാരം അനിയോജ്യമായ ഒരു പട്ടുണ്ണിനാശിനി തെരഞ്ഞെടുക്കാം. ഓരോ തവണയും മുന്പ് ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായ പട്ടുണ്ണി കീടനാശിനികൾ വേണം ഉപയോഗിക്കാൻ, പട്ടുണ്ണികൾ മരുന്നിനെതിരെ പ്രതിരോധശേഷിയാർജിക്കുന്നത് തടയാനാണിത്.
കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികൾ പ്രയോഗിക്കാൻ മറക്കരുത്. കീടനിയന്ത്രണ ലേപനങ്ങൾ നിർദേശിച്ചിരിക്കുന്ന അതേ അളവിലും ഗാഡതയിലും ചേർത്തു പ്രയോഗിക്കേണ്ടത് പ്രധാനമാണ്.
ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും പശുവിന്റെ ശരീരവുമായി സന്പർക്കത്തിലേർപ്പെടേണ്ടത് മരുന്നിന്റെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. ലേപനങ്ങൾ മേനിയിൽ തളിച്ച ശേഷം അരമണിക്കൂറെങ്കിലും പശുവിനെ തണലിൽ പാർപ്പിക്കണം.
ഉടൻ വെയിൽ കൊള്ളുന്ന പക്ഷം തൊലിപ്പുറത്തെ മരുന്ന് നിർവീര്യമാവാൻ സാധ്യതയുണ്ട്. പശുക്കളുടെ ശരീരത്തിൽ പ്രയോഗിച്ചതിന്റെ ഇരട്ടി ഗാഢതയിൽ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചു തൊഴുത്തിലും പരിസരത്തും തളിക്കണം.
ഇങ്ങനെ ചെയ്യുന്പോൾ തറയിലെയും ഭിത്തിയിലെയുമെല്ലാം ചെറുസുഷിരങ്ങളിലും വിള്ളലുകളിലും മരുന്നെത്താൻ ശ്രദ്ധിക്കണം. പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാർവകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്.
പച്ചക്കറികൃഷിയിൽ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനികളും പട്ടുണ്ണി നിയന്ത്രണത്തിന് ഉപയോഗിക്കാവുന്നതാണ്. ബാഹ്യപരാദങ്ങൾക്കെതിരായ മരുന്നുകൾ ചേർത്ത് തൊഴുത്തിന്റെ ഭിത്തികളിൽ വെള്ളപൂശുകയും ചെയ്യാം.
ഫോണ്: 9495187522
ഡോ. എം. മുഹമ്മദ് ആസിഫ് (വെറ്ററിനറി സർജൻ, പെരുന്പടവ്, കണ്ണൂർ)