മണ്ണിൽ പൊന്നു വിളയിച്ച് സെബാസ്റ്റ്യൻ
ജോണ്സണ് വേങ്ങത്തടം
Saturday, August 17, 2024 3:29 PM IST
എറണാകുളം ജില്ലയിൽ ഇലഞ്ഞി ആലപുരം മുട്ടത്തിൽ സെബാസ്റ്റ്യൻ ജോസഫിന് കൃഷിയോടായിരുന്നു എന്നും പ്രിയം. 16 വർഷം വെയർഹൗസിംഗ് കോർപറേഷനിൽ സേവനം ചെയ്തിരുന്നെങ്കിലും യഥാർഥ സന്തോഷം അദ്ദേഹത്തിനു കിട്ടിയിരുന്നത് കൃഷിയിൽ നിന്നാണ്.
അതുകൊണ്ടു തന്നെ ജോലിയുണ്ടായിരുന്നപ്പോൾ രാവിലെയും വൈകിട്ടും കൃഷിയിടത്തിൽ ഇറങ്ങുക സെബാസ്റ്റ്യന്റെ പതിവായിരുന്നു. ജോലി വിട്ടതോടെ മുഴുവൻ സമയ കർഷകനായി മാറുകയും ചെയ്തു.
വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും വിളഞ്ഞുനിൽക്കുന്ന ജാതികളും റംബൂട്ടനും കുരുമുളകും വാഴത്തോട്ടവും പച്ചക്കറിയുമൊക്കെ സെബാസ്റ്റ്യന്റെ പരിചരണത്തിന്റെ മികവാണ് വെളിപ്പെടുത്തുന്നത്.
സ്വന്തമായുള്ള രണ്ടേക്കർ കൂടാതെ പാട്ട ഭൂമിയിലും കൃഷിയുണ്ട്. എങ്ങും ഒരിഞ്ച് സ്ഥലം പോലും വെറുതെയിട്ടില്ല. എല്ലായിടത്തും മണ്ണിനു ചേരുന്ന കൃഷി. ജാതിയിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നു പറയുന്ന സെബാസ്റ്റ്യന്, 18 മുതൽ 25 കിലോ വരെയുള്ള ഏത്തക്കുലകളാണ് ഓരോ തവണയും ലഭിക്കുന്നത്.
ഒരു റം ബൂട്ടാൻ ചെടിയിൽ നിന്ന് 7000 മുതൽ 10,000 രൂപ വരെ വരുമാനം ലഭിക്കും. കുരുമുളക് ചെടികളും തഴച്ചുവളരുന്നു. റബറിനെക്കാൾ വരുമാനം നൽകുന്ന വിളയാണു ജാതിയെന്നാണ് സെബാസ്റ്റ്യന്റെ നിലപാട്.
എന്നാൽ, മണ്ണറിഞ്ഞു ജാതികൃഷി ചെയ്യണമെന്നുമാത്രം. മാതൃവൃക്ഷത്തിന്റെ മികവ് കണ്ടു മനസിലാക്കിയശേഷം മാത്രമേ തൈകൾ തെരഞ്ഞെടുക്കാവൂവെന്നും സെബാസ്റ്റ്യൻ പറഞ്ഞു. രണ്ടടി ഉയരമുള്ള നല്ല തൈകൾ നട്ടശേഷം മികച്ച പരിചരണം നൽകിയാൽ മൂന്നാം വർഷം ജാതി പൂവിട്ടു തുടങ്ങും. അഞ്ചാം വർഷം മുതൽ ഒരു മരത്തിൽനിന്നു കുറഞ്ഞത് 500 കായ് ലഭിക്കും.
കന്പോളത്തിൽനിന്നു വാങ്ങുന്ന വളങ്ങളൊന്നും ജാതിക്ക് നൽകേണ്ടതില്ല. നാടൻപശുവിന്റെ ചാണകം ചേർത്ത ജൈവവളം നൽകിയാൽ കൂടുതൽ വിളവ് ലഭിക്കും. നനയ്ക്കാൻ സൗകര്യമുണ്ടായിരിക്കണമെന്നു മാത്രം.
വാഴകൃഷി സെബാസ്റ്റ്യന്റെ നല്ലൊരു വരുമാന മാർഗമാണ്. രണ്ടു രീതിയിലാണ് വാഴകൃഷി. ഒരു സ്ഥലത്തെ കുലകൾ വെട്ടി തുടങ്ങുന്പോഴേക്കും മറ്റൊരു സ്ഥലത്ത് വാഴകൾ കുലച്ചു തുടങ്ങും. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ പരമാവധി പുരയിടത്തിൽതന്നെ കൃഷി ചെയ്തെടുക്കുകയാണ്. ജൈവ രീതിയിലാണ് കൃഷി.
തനിയെ കൃഷിപ്പണികൾ ചെയ്യുന്നതാണു സെബാസ്റ്റ്യന്റെ രീതി. എന്നാൽ, അധിക ജോലിയുള്ളപ്പോൾ പുറത്തുനിന്ന് ആളുകളെ വിളിക്കും. രാവിലെ കൃഷിയിടത്തിലെത്തി ഓരോ ചെടികളെയും തഴുകി തലോടി നടക്കുന്നതു തന്നെ വലിയ ഊർജമാണ് സമ്മാനിക്കുന്നതെന്ന് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.