ഒന്പതാം മിനിറ്റിൽ റാൻഡൽ കൊലോ മുവാനിയുടെ ഹെഡറിൽ ഫ്രാൻസ് മുന്നിലെത്തി. ടൂർണമെന്റിൽ ഓപ്പണ് പ്ലെയിൽ ഫ്രാൻസ് നേടുന്ന ആദ്യഗോളായിരുന്നു. കിലിയൻ എംബപ്പെയുടെ ക്രോസിൽനിന്നാണ് ഗോളെത്തിയത്. ഈ ഗോളിനുശേഷം സ്പെയിൻ ശക്തമായി തിരിച്ചുവന്നു. 21-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് യമാൽ പായിച്ച ഷോട്ട് ഫ്രഞ്ച് വല കുലുക്കി. ഈ ഗോളോടെ സ്പാനിഷ് കൗമാരതാരം ബ്രസീൽ ഇതിഹാസ താരം പെലെയുടെ പേരിലുണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള റിക്കാർഡ് മറികടന്നു.
ഫ്രാൻസിനു തിരിച്ചുവരാനുള്ള സമയം ഒട്ടും നൽകാതെ സ്പെയിൻ 25-ാം മിനിറ്റിൽ ഒരു തവണകൂടി ഫ്രഞ്ച് വലയിലേക്കു നിറയൊഴിച്ചു. ഇത്തവണ ഒൾമോയാണ് ഗോൾ നേടിയത്.
2024 യൂറോയിൽ സ്പെയിനിന്റെ തുടർച്ചയായ ആറാം ജയമാണ്. ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് സ്പെയിൻ.
2023 അണ്ടർ 17 സെമി ഗോൾ 2023 അണ്ടർ 17 യുവേഫ യൂറോപ്യൻ സെമി ഫൈനലിൽ ഫ്രാൻസിനെതിരേ നേടിയതിനു സമാനമായ ഗോളായിരുന്നു 2024 യൂറോ സെമിയിലും യമാൽ വലയിലാക്കിയത്. ബോക്സിനു പുറത്തുനിന്ന് ഇടംകാലിൽ തൊടുത്ത അന്നത്തെ ഗോളിന്റെ തനി കോപ്പി! അണ്ടർ 17 സെമിയിൽ 69-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോൾ. മത്സരത്തിൽ പക്ഷേ, സ്പെയിൻ 1-3നു ഫ്രാൻസിനോടു പരാജയപ്പെട്ടു. അന്നത്തെ തോൽവിക്ക് ഒരു വർഷത്തെ ഇടവേളയിൽ യമാൽ സമാനമായ ഗോളിലൂടെ ഫ്രാൻസിനോട് പകരംവീട്ടി...
കൗമാര സംഭവം ലമെയ്ൻ യമാൽ (സ്പെയിൻ, 16 വയസും 362 ദിവസവും)
യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനെതിരേ ഗോൾ നേടിയ സ്പാനിഷ് കൗമാരതാരം യമാൽ പുതിയ റിക്കാർഡ് സ്വന്തമാക്കി. യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന യമാൽ യൂറോ കപ്പിലോ അല്ലെങ്കിൽ ലോകകപ്പിലോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
പെലെ (ബ്രസീൽ, 17 വയസും 239 ദിവസവും)
ലോകകപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് ഇതിഹാസ താരം പെലെയുടെ പേരിലാണ്. എന്നാൽ, ഒരു പ്രധാന ടൂർണമെന്റിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് പെലെയെ മറികടന്ന സ്പെയിനിന്റെ യമാൽ സ്വന്തമാക്കി. ബ്രസീലിയൻ ഇതിഹാസം 1958 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെതിരേയാണ് ഗോൾ നേടിയത്. സെമിയിൽ ഹാട്രിക്കും ഫൈനലിൽ രണ്ടു ഗോളുകളും നേടി ബ്രസീലിനെ ആദ്യമായി ലോകചാന്പ്യന്മാരാക്കി.
മാനുവൽ റോസാസ് (മെക്സിക്കോ, 18 വയസും 93 ദിവസവും)
1930ൽ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ടൂർണമെന്റിലാണ് മാനുവൽ റോസാസ് ചരിത്രം കുറിച്ചത്. പ്രതിരോധതാരമായിരുന്ന റോസാസ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരേ രണ്ടു ഗോൾ നേടി. അതിലെ ആദ്യത്തേതു പെനാൽറ്റിയിലൂടെയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ പെനാൽറ്റിയുമായിരുന്നു.