കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ; തമിഴ്നാട് മാതൃകയ്ക്ക് അംഗീകാരം
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് പട്ടിക തയാറാക്കുന്പോൾ വിവിധ വിഭാഗം കുട്ടികൾക്ക് മാർക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതു തടയാൻ തമിഴ്നാട് മോഡൽ പരിഷ്കാരത്തിനു മന്ത്രിസഭയുടെ അംഗീകാരം.
കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് കുറയാൻ ഇടയാക്കുന്ന നിലവിലെ സന്പ്രദായത്തിനു മാറ്റം വരുത്തി മാർക്ക് നഷ്ടം ഒഴിവാക്കാൻ പുതുക്കിയ തമിഴ്നാട് മാതൃകയിലുള്ള ഏകീകരണ ഫോർമുലയ്ക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ടു പ്രവേശന പരീക്ഷാ കമ്മീഷണർ സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. വ്യത്യസ്ത ബോർഡുകൾക്കു കീഴിൽ പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് പരിഗണിക്കുന്പോഴുണ്ടാകുന്ന ഏറ്റക്കുറച്ചിൽ പരിഹരിക്കാൻ തമിഴ്നാട്ടിൽ പിന്തുടരുന്നതിന് സമാനമായ രീതിയാണ് മന്ത്രിസഭ അംഗീകരിച്ചത്.
മന്ത്രിസഭ തീരുമാന പ്രകാരം പുതുക്കിയ ഫോർമുല ഉൾപ്പെടുത്തി പ്രവേശന പരീക്ഷാ പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത് ഉടൻ ഉത്തരവിറക്കും. ഇതനുസരിച്ചു സോഫ്റ്റ്വേറിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണം വരുത്തി എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പ്രസിദ്ധീകരിക്കും.
രണ്ടു മാസം മുൻപ് പൂർത്തിയായ പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചെങ്കിലും ഏകീകരണ പ്രക്രിയ സംബന്ധിച്ചു തീരുമാനമാകാത്തതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. ഉത്തരവിറങ്ങുന്നതോടെ ഈ ആഴ്ച തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകും. 2011ൽ കൊണ്ടുവന്ന നിലവിലുള്ള സംവിധാനത്തിലാണു മാറ്റം വരുത്തിയത്.
എൻജിനിയറിംഗ് പ്രവേശനത്തിനുള്ള പുതുക്കിയ സംവിധാനം
പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് പകരം പഠിച്ച കംപ്യൂട്ടർ സയൻസ്/ ബയോടെക്നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡിലുമുള്ള ഉയർന്ന മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ശേഖരിക്കും.
സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100 ആയും സിബിഎസ്ഇ പോലുള്ള ഇതര ബോർഡുകളിൽ ഉയർന്ന മാർക്ക് 95 ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും. 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് പരിവർത്തനപ്പെടുത്തും.
എൻജിനിയറിംഗ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ പരിഗണിക്കും.
ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. മൂന്ന് വിഷയങ്ങൾക്കുമായി മൊത്തമുള്ള 300 മാർക്കിൽ കണക്കിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജിലായിരിക്കും പരീക്ഷാർഥിയുടെ മാർക്ക് പരിഗണിക്കുക. വ്യത്യസ്ത വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെ പരിഗണിക്കും.
സ്കോർ പരിഗണന 300 മാർക്കിൽ
പ്ലസ് ടു മാർക്കിന് പുറമെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടുന്ന നോർമലൈസ്ഡ് സ്കോർ 300ലായിരിക്കും പരിഗണിക്കുക.
ഇൻഡക്സ് മാർക്ക് 600ൽ
പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത 300ലുള്ള സ്കോറും ചേർത്ത് 600 ഇൻഡക്സ് മാർക്കിൽ ആയിരിക്കും എൻജിനിയറിംഗ് റാങ്ക് പട്ടികയ്ക്കായുള്ള സ്കോർ നിശ്ചയിക്കുക.
ഏതെങ്കിലും പരീക്ഷാ ബോർഡ് ഫലം പ്രസിദ്ധീകരിക്കുന്നത് ലെറ്റർ ഗ്രേഡിലോ (എ,ബി,സി പോലുള്ളവ) ഗ്രേഡ്പോയന്റിലോ ആണെങ്കിൽ ബന്ധപ്പെട്ട വിദ്യാർഥികൾ ബോർഡിൽനിന്ന് മാർക്ക് രേഖ വാങ്ങി സമർപ്പിക്കണം. മാർക്ക് രേഖ സമർപ്പിച്ചില്ലെങ്കിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തീരുമാനിക്കും.
സിബിഎസ്ഇ, ഐഎസ്സി പോലുള്ള ദേശീയ ബോർഡുകളിൽനിന്ന് പ്ലസ് ടു പാസായവരുടെ കാര്യത്തിൽ, ദേശീയ തലത്തിൽ വിദ്യാർഥി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഉയർന്ന മാർക്കായിരിക്കും നോർമലൈസേഷനായി പരിഗണിക്കുക.
മറ്റ് വ്യത്യസ്ത പരീക്ഷാ ബോർഡുകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഉയർന്ന മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണർ ആവശ്യപ്പെടും. റാങ്ക് പട്ടിക തയാറാക്കുന്നതിന് മുന്പ് ഈ മാർക്ക് ലഭിച്ചില്ലെങ്കിൽ 100 ശതമാനം മാർക്ക് പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കായി പരിഗണിക്കും.