കാലവർഷം: നാല് ശതമാനം മഴക്കുറവ്
Tuesday, July 1, 2025 2:51 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഒരു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് നാല് ശതമാനം മഴക്കുറവ്. ഇന്നലെ വരെ 648.2 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 620.4 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ മാത്രമാണ് ഇക്കാലയളവിൽ അധിക മഴ പെയ്തത്. മറ്റു ജില്ലകളിലെല്ലാം നാമമാത്രമായ തോതിലാണെങ്കിലും മഴക്കുറവ് തുടരുകയാണ്.
പത്തനംതിട്ടയിൽ 14 ശതമാനവും കണ്ണൂരിൽ 13 ശതമാനവും പാലക്കാട് 12 ശതമാനവും ആലപ്പുഴയിൽ ആറ് ശതമാനവും തൃശൂരിൽ ഒൻപത് ശതമാനവും അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
എറണാകുളം, കൊല്ലം ജില്ലകളിൽ ഒരു ശതമാനവും തിരുവനന്തപുരത്ത് രണ്ടു ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ വയനാട് ജില്ലയിൽ രേഖപ്പെടുത്തിയത് 36 ശതമാനം മഴക്കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.