പോര്‍ച്ചുഗൽ x സ്പെയിൻ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ രാത്രി
Saturday, June 7, 2025 12:35 AM IST
സ്റ്റുട്ട്ഗാര്‍ട്ട്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൗമാര സൂപ്പര്‍ സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍.
നേഷന്‍സ് ലീഗ് ഫൈനലില്‍ നാൽപ്പതുകാരനായ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പതിനേഴുകാരനായ യമാലിന്റെ സ്പെയിനും നേര്‍ക്കുനേര്‍ വന്നതോടെയാണിത്. രണ്ടു ജെനറേഷൻ സൂപ്പർ താരങ്ങളുടെ പോരാട്ടമെന്ന് ഇവരുടെ കൊന്പുകോർക്കലിനെ വിശേഷിപ്പിക്കാം.
റൊണാള്‍ഡോ ഗോള്‍ നേടിയ ആദ്യ സെമിയില്‍ ജര്‍മനിയെ കീഴടക്കിയായിരുന്നു പോര്‍ച്ചുഗല്‍ കിരീട പോരാട്ടത്തിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. രണ്ടാം സെമിയില്‍ ലാമിന് യമാല്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി.
ഇന്ത്യന്‍ സമയം ഞായർ അര്‍ധരാത്രി 12.30നാണ് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കുന്ന പോര്‍ച്ചുഗല്‍ x സ്പെയിന് ഫൈനല്‍. നേഷന്‍സ് ലീഗ് രണ്ടാം തവണ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിനാണ് 2019 നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലും നിലവിലെ കിരീടാവകാശികളായ സ്പെയിനും ലക്ഷ്യംവയ്ക്കുന്നത്.
സ്പെയിന് 5-4 ഫ്രാന്‍സ്
ഒമ്പതു ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തിലൂടെ 2021 ചാമ്പ്യന്മായ ഫ്രാന്‍സിനെ കെട്ടുകെട്ടിച്ചാണ് സ്പെയിന് ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യ 55 മിനിറ്റില്‍ 4-0നു സ്പെയിന് ലീഡ് നേടിയിരുന്നു. 59-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. റയാന് ചെര്‍കി (79’) റന്‍ഡല്‍ കൊളൊ മുവാനി (90+3’) എന്നിവരും ഫ്രാന്‍സിനായി വലകുലുക്കി. ഒരു ഗോള്‍ (84’) സെല്ഫിലൂടെയും എത്തി.
പതിനേഴുകാരനായ യമാല്‍ (54’ പെനാല്‍റ്റി, 67’) സ്പെയിനിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. നിക്കോ വില്യംസ് (22’), മിക്കേല്‍ മെറിനൊ (25’), പെദ്രി (55’) എന്നിവരും ഫ്രാന്‍സിന്റെ വലയില്‍ പന്ത് നിക്ഷേപിച്ചു.
ഫ്രാൻസിനു നാണക്കേട്
കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സ് ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ വഴങ്ങുന്നത് ഇതാദ്യം. 1969ലാണ് അവസാനമായി ഫ്രഞ്ച് സംഘം അഞ്ച് ഗോള്‍ വഴങ്ങിയത്. നേഷന്‍സ് ലീഗ് സെമി ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ പിറന്ന മത്സരമാണ് സ്പെയിന് x ഫ്രാന്‍സ്.
ദിദിയെ ദേഷാംപിന്റെ മുഖ്യപരിശീലനത്തിനു കീഴില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഫ്രാന്‍സ് ആദ്യപകുതിയില്‍ രണ്ടോ അതില്‍കൂടുതലോ ഗോള്‍ നേടുന്നത് ഇതു രണ്ടാം തവണമാത്രം.