കാര്‍ലോസ് അല്‍കാരാസ് സെമിയില്‍
Thursday, June 5, 2025 2:32 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരാസ് സെമിയില്‍.
ലോക ഒന്നാം നമ്പര്‍ താരമായ ഇറ്റലിയുടെ യാനിക് സിന്നര്‍, എട്ടാം സീഡ് ലോറെന്‍സോ മുസെറ്റി എന്നിവരും സെമിയില്‍ പ്രവേശിച്ചു. സീഡില്ലാത്ത കസാക്കിസ്ഥാന്‍ താരം അലക്സാണ്ടര്‍ ബബ്ലിക്കിന്റെ മുന്നേറ്റം ക്വാർട്ടറിൽ അവസാനിപ്പിച്ചാണ് യാനിക് സിന്നര്‍ സെമിയിലെത്തിയത്. 6-1, 7-5, 6-0നായിരുന്നു സിന്നറിന്റെ ജയം.
സെമിയില്‍ ഇറ്റലിയുടെ മുസെറ്റി, കാര്‍ലോസ് അല്‍കാരാസിനെ നേരിടും. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഫ്രാന്‍സെസ് തിയാഫോയെ കീഴടക്കിയാണ് മുസെറ്റി അവസാന നാലില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-2, 4-6, 7-5, 6-2. അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് അല്‍കാരാസ് സെമിയിലെത്തിയത്. സ്കോര്‍: 6-0, 6-1, 6-4.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗൗഫ് സെമിയില്‍. അതേസമയം, റഷ്യയുടെ ആറാം സീഡായ മിറ ആന്‍ഡ്രീവ ക്വാര്‍ട്ടറില്‍ പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഫ്രഞ്ച് താരം ലോയിസ് ബോയ്സണിനോടാണ് ആന്‍ഡ്രീവ പരാജയപ്പെട്ടത്.
സ്കോര്‍: 6-7 (6-8), 3-6. മാഡിസണ്‍ കീസിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ കൊക്കൊ ഗൗഫാണ് സെമിയില്‍ ലോയിസ് ബോയ്സണിന്റെ എതിരാളി. അമേരിക്കന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ 6-7 (6-8), 6-4, 6-1ന് ആയിരുന്നു ഗൗഫിന്റെ ജയം.