അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിലും മാങ്കുളം വിരിഞ്ഞ പാറയിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു. കുറത്തിക്കുടിയിൽ 25 ആദിവാസി കുടുബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന തടികൊണ്ട് നിർമിച്ച പാലം കാട്ടാന തകർത്തു. വെള്ളത്തിൽ ഇറങ്ങിയ കാട്ടാന പാലം കുത്തി മറിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസമായി കുറത്തിക്കുടി മേഖലയിൽ കാട്ടാനകൾ കൂട്ടമായി കാടിറങ്ങി കാർഷികവിളകൾ നശിപ്പിക്കുകയാണ്.
കുറത്തിക്കുടിയിലെ ദേവേന്ദ്രൻ, കുഞ്ഞൻപിള്ള, സ്വാമി എരച്ചിൻ, കൊച്ചുറാണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, കൊക്കോ , ഏലം, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. മാങ്കുളം പഞ്ചായത്തിലെ വിരിഞ്ഞപാറയിലും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൂട്ടാമായെത്തിയ കാട്ടാനകൾ കണ്ണിൽ കണ്ടെതെല്ലാം നശിപ്പിക്കുകയായിരുന്നു.
മാങ്കുളം കവിതക്കാട്ടിൽ ചൊവ്വാഴ്ച രാത്രിയിലും കാട്ടാന ഇറങ്ങി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവിടെ രാത്രിയിൽ പതിവായി കാട്ടാനകൾ എത്തുന്നുണ്ട്. വൈദ്യുതി വേലിയും കിടങ്ങുകളും നശിച്ചതാണ് ഇവകൾ ഇവിടെനിന്നും പോകാതെ നിൽക്കാൻ കാരണം. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വനം വകുപ്പിനെതിരേ സമരം തുടങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
പട്ടയക്കുടിയിലും
കൃഷി നശിപ്പിച്ചു
വണ്ണപ്പുറം: പട്ടയക്കുടിയിലെ കൃഷിയിടങ്ങളിൽ കാട്ടാന കൃഷി നശിപ്പിച്ചു. പട്ടയ ക്കുടി മേഖലയിലെ എടത്തന, ഏണിത്താഴം, കൊക്കിപ്പറ എന്നിവിടങ്ങളിലെ കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. നിലുകുന്നേൽ കണ്ണൻ, ചിറയത്ത് ബിബിൻ, അനീഷ്, കാപ്പിലോരത്ത് മോഹനൻ, അരീപ്ലായ്ക്കൽ ഭവാനി, ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കുടുംബങ്ങളുടെ കൃഷികൾ പൂർണമായും കാട്ടാനകൾ നശിപ്പിച്ചു. തെങ്ങും വാഴയും ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്.