ദേവരാജന്‍ പൂച്ചാക്കല്‍
പൂച്ചാക്കല്‍: കലാകാരന് എന്താ കൃഷിയില്‍ കാര്യം എന്നു ചോദിച്ചാല്‍, കലാകാരനു മാത്രമല്ല കൃഷിയെ സ്നേഹിക്കുന്ന ആരെയും കൃഷി കൈവിടില്ല എന്നതാണ് ഉത്തരം. ചേര്‍ത്തല തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പുത്തന്‍വെളിയില്‍ രത്നാകരന് കര്‍ഷകനും കലാകാരനും ബിസിനസുകാരനുമായി വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ മുഴുനീള കര്‍ഷകനായി കാര്‍ഷിക രംഗത്ത് സജീവം. അച്ഛന് ശ്രീധരന് ഒരു പരമ്പരാഗത കര്‍ഷകനായിരുന്നു, ഒപ്പം പലചരക്ക് കടയും ഉണ്ടായിരുന്നു.
നാളികേരം, നെല്ല്, മരച്ചീനി തുടങ്ങിയവയാണ് പ്രധാന കൃഷി. 55 സെന്റ് പുരയിടത്തില്‍നിന്ന് 3000 ലധികം നാളികേരം ലഭിക്കുമായിരുന്നു. സ്വന്തമായുള്ള 77 സെന്റ് സ്ഥലത്ത് സമ്മിശ്ര കൃഷി ഒരുക്കുകയാണ് അദ്ദേഹം പിന്നീട് ചെയ്തത്.
തെങ്ങ്, വിവിധയിനത്തിലുള്ള വാഴകള്‍ എന്നിവയ്ക്കു പുറമെ മാവും പ്ലാവും പപ്പായയും ഫാഷന്‍ ഫ്രൂട്ടും പച്ചക്കറി വിളകളായ വെണ്ട, വഴുതന, മുളക്, പീച്ചില്‍, പാവല്‍, പടവലം, കിഴങ്ങ്, മഞ്ഞള്‍, കാച്ചില്, ചേന, ചേമ്പ് എന്നിവയും ഇന്ന് അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വിളയുന്നു.
കൃഷിക്കൊപ്പം മത്സ്യക്കൃഷിയും അദ്ദേഹം നടത്തുന്നു. കുളത്തില്‍ 400 ലധികം കാളഞ്ചിയും രോഹുവും പരിപാലിക്കുന്നു. കൃഷിയില്‍ രത്നാകരന് താങ്ങും തണലുമായി ഭാര്യ ശ്യാമളയും സജീവമാണ്. കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു കൃഷി.
സ്കൂള്‍ പഠനം കഴിഞ്ഞ് തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളജില്‍നിന്ന് 1978 കാലഘട്ടത്തില്‍ വയലിനില്‍ ഗാനഭൂഷണം നേടി. തുടര്‍ന്ന് പത്തു വര്‍ഷക്കാലം കലാരംഗത്ത് സജീവമായിരുന്നു.
പിന്നീട് എല്‍ഐസി ഏജന്റ്, ട്രാവല്‍സ്, പലചരക്കു സ്ഥാപനം, കയര്‍ ഫാക്ടറി, സര്‍ക്കാര്‍ കോണ്ട്രാക്ടര് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവർത്തിച്ചു. വീട്ടിലേക്കും ബന്ധുമിത്രാദികള്‍ക്കും ആവശ്യമുള്ള പച്ചക്കറികള്‍ എടുത്തതിനു ശേഷമാണ് വിപണനം ചെയ്യുന്നത്.
വീട്ടുചെലവുകള് കൃഷിയുടെ വരുമാനമാര്‍ഗം ഉപയോഗിച്ചുതന്നെ നടക്കും. കഴിഞ്ഞവര്‍ഷം മികച്ച പച്ചക്കറി കര്‍ഷകനായി രത്നാകരനെ കൃഷിഭവനും സംഘവും ആദരിച്ചു.