കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ കോയിപ്രം എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു
1564886
Thursday, June 5, 2025 4:11 AM IST
പത്തനംതിട്ട: കഞ്ചാവു ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാൾ പിന്നീട് തൂങ്ങിമരിക്കുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മാരകക്ഷതമുണ്ടെന്നു കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കോയിപ്രം എസ്എച്ച്ഒയ്ക്കു സസ്പെൻഷൻ.
പോലീസ് കസ്റ്റഡിയിൽ മർദനമുണ്ടായെന്ന ആക്ഷേപത്തേ തുടർന്നാണ് കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാറിനെ സംസ്ഥാന പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ദക്ഷിണമേഖ ഡിഐജിയുടെ ശിപാർശ പ്രകാരമാണ് നടപടി.
കഞ്ചാവ് ബീഡി വലിച്ചതിന് കഴിഞ്ഞ മാർച്ചിൽ കസ്റ്റഡിയിലെടുത്തു വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീടു കോന്നിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യം നല്കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, മാര്‍ച്ച് 22ന് സുരേഷിനെ കോന്നി ഇളകൊള്ളൂരിന് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിനു സമാനമായ പാടുകളും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയ കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ കസ്റ്റഡി മർദനമില്ലെന്ന തരത്തിൽ റിപ്പോർട്ടു നൽകി.
സുരേഷിന്റെ മരണത്തെ സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ വന്നശേഷമാണ് വീണ്ടും സംഭവത്തിൽ ഡിഐജി അജിതാ ബേഗം അന്വേഷണം പ്രഖ്യാപിച്ചത്. ബന്ധുക്കള്‍ നല്കിയ പരാതിയിന്മേല് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചുവയ്ക്കല്‍ എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ കണ്ടെത്തി. ഇവ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്കുമാറിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറി.