മഴക്കാലപൂർവ ശുചീകരണം പാളി; വെള്ളക്കെട്ട് ഒഴിയാതെ അപ്പർകുട്ടനാട്
1564730
Wednesday, June 4, 2025 4:12 AM IST
തിരുവല്ല: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളി, പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. പ്രളയം നേരിട്ട താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളമിറങ്ങാതെ വെള്ളക്കെട്ട് ഭീഷണി തുടരുകയാണ്. കടൽ ശാന്തമായിരുന്നതിനാലും തോട്ടപ്പള്ളി സ്പിൽവേ വഴി കൂടുതൽ വെള്ളം ഇറങ്ങിപ്പോകുന്നതിനാലും മഴക്കെടുതിയിലെ വെള്ളക്കെട്ടും വേഗത്തിൽ ഒഴിയേണ്ടതായിരുന്നു.
നിരത്തുകളിലും കാനകളിലും മറ്റും ചപ്പു ചവറുകളും മണ്ണും ചെളിയും വന്ന് നിറഞ്ഞപ്പോൾ ഒഴുകിപ്പോകാനിടമില്ലാതെ വെള്ളം സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
വെള്ളക്കെട്ട് ഒഴിയാത്തത് പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകാനുമിടയാകും. താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി, ചുമ , ത്വക് രോഗം തുടങ്ങിയവ ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതിനു പിന്നാലെ തുടങ്ങിയ പകർച്ചപ്പനിയെ ലാഘവത്തോടെയാണ് അധികൃതരും സമീപിച്ചിരിക്കുന്നത്.
ഇതേ സമയം കോവിഡ് രോഗികൾ വർധിക്കുന്നുണ്ടങ്കിലും ഇതു സംബന്ധിച്ച ഒരു കണക്കും അധികൃതർ പുറത്തുവിടുന്നില്ല. കോവിഡ് ബാധിതരും പകർച്ചപ്പനിയെന്ന ലാഘവത്തിൽ മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യം സംജാതമായാൽ സ്ഥിതിഗതികൾ ഗുരുതരമാകും.
പകർച്ചപ്പനി ബാധിതരായി എത്തുന്നവരിൽ ഏറെപ്പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് ആരോഗ്യ മേഖലയിൽ ഉള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ശുചീകരണവും നിലച്ചു
ഡെങ്കിപ്പനിയും എലിപ്പനിയും പടരാനിടയാക്കുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോൾ അപ്പർകുട്ടനാടൻ മേഖലകളിൽ ക്ലോറിനേഷനും പരിസര ശുചീകരണത്തിനും ആവശ്യമായ മരുന്നുകൾ തദ്ദേശ സ്ഥാപനങ്ങൾ വിതരണം ചെയ്തിട്ടില്ല. വെള്ളംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെ കുടിവെള്ളം ഇതിനകം മലിനമായിട്ടുണ്ട്.
പലയിടത്തും കിണറുകളും ശൗചാലയ ടാങ്കുകളും നിറഞ്ഞു കവിഞ്ഞിരുന്നു. ഇവ പരസ്പരം കൂടിക്കലർന്ന് കുടിവെള്ളം മലിനപ്പെട്ടിരിക്കുകയാണ്. ഇഴജന്തുക്കളും പക്ഷികളും അടക്കം മഴക്കെടുതിയിൽ ചത്തൊടുങ്ങിയവയുടെ അവശിഷ്ടങ്ങൾ ഒഴുകിയെത്തി ജലസ്രോതസുകളിൽ വന്നടിയുന്നുണ്ട്.
മുൻകരുതലുകളോ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളോ നടത്താൻ പ്രാദേശിക ഭരണകൂടങ്ങൾ ഇനിയും തയാറായിട്ടില്ല.
വില്ലേജ് ഓഫീസും കൃഷിഭവനും വെള്ളത്തിൽ
പെരിങ്ങര വില്ലേജ് ഓഫീസ്, നെടുമ്പ്രം, പെരിങ്ങര കൃഷി ഭവനുകൾ എന്നിവിടങ്ങളിൽ വെള്ളമിറങ്ങാതെ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളം കയറിയതിനു പിന്നാലെ രണ്ട് ഓഫീസുകളുടെയും പ്രവർത്തനം മാറ്റിയിരുന്നു.
വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസിനോടു ചേർന്നു കൃഷി ഭവൻ തിരുവല്ലയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനോടു ചേർന്നുമാണ് താത്കാലികമായി പ്രവർത്തിക്കുന്നത്. മഴക്കെടുതിയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കുമുണ്ടായ നഷ്ടം വില്ലേജ് ഓഫീസിലും കാർഷികനഷ്ടം കൃഷിഭവനിലും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എന്നാൽ ഓഫീസുകൾ വെള്ളക്കെട്ടിലായതോടെ ഇവയുടെ തുടർ പ്രവർത്തനങ്ങൾക്ക് ഓഫീസ് സേവനം ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്.
വെള്ളം ഇറങ്ങാത്തതിനാൽ കാർഷിക നഷ്ടത്തിന്റെ പ്രാഥമിക കണക്കുപോലും എടുക്കാനായിട്ടില്ല. ഏത്തവാഴ, നെല്ല്, പച്ചക്കറികൾ അടക്കം വൻ നഷ്ടമാണ് കാർഷിക മേഖലയ്ക്കുണ്ടായിരിക്കുന്നത്. താഴ്ന്ന പുരയിടങ്ങളിൽ അഞ്ച് ദിവസങ്ങളിലായി മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം കൃഷിനാശം വൻതോതിലാണ്.
തോട്ടപ്പള്ളി സ്പിൽവേയിൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയത് വെള്ളക്കെട്ട് രൂക്ഷമാകാതിരിക്കാൻ ഇടയാക്കിയെന്ന് നാട്ടുകാർ പറയുന്നു.. കൂടാതെ താഴ്ന്ന പുരയിടങ്ങളിൽ അഞ്ച് ദിവസങ്ങളിലായി മഴവെള്ളം കെട്ടിക്കിടക്കുന്നുമൂലം വൻതോതിൽ കൃഷി നാശം ഉണ്ടായിട്ടുണ്ട്.