തോരാമഴയും തൊഴിൽനഷ്ടവും; ജനജീവിതം പ്രതിസന്ധിയിൽ
1564475
Tuesday, June 3, 2025 5:34 AM IST
റാന്നി: തുടർച്ചയായ മഴയേ തുടർന്നുള്ള പ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തെ താളം തെറ്റിച്ചു. മലയോരത്തും പടിഞ്ഞാറൻ മേഖലയിലും ഒരേപോലെ പ്രതിസന്ധി നിലനിൽക്കുകയാണ്.
ഒരു മാസത്തിലേറെയായി തുടർച്ചയായി പെയ്യുന്ന മഴ കാരണം സ്ഥിര വരുമാനമില്ലാത്ത കുടുംബങ്ങളുടെ സ്ഥിതി ദയനീയമായി. രണ്ടുദിവസമായി മഴ പെയ്യുന്നില്ലെങ്കിലും തൊഴിലിടങ്ങൾ സജീവമായിട്ടില്ല. സ്കൂൾ തുറക്കുന്ന സമയം കൂടിയായതിനാൽ കുടുംബ ബജറ്റുകൾ തകിടം മറിഞ്ഞു.
റബർ ടാപ്പ് ചെയ്തു ജീവിക്കുന്ന തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. ടാപ്പിംഗ് നടന്നിട്ടു മാസങ്ങളായി. ഷേഡ് ഉപയോഗിച്ചിട്ടുള്ള തോട്ടങ്ങളിലും തുടർച്ചയായ മഴ ടാപ്പിംഗിനെ ബാധിച്ചു. തോട്ടങ്ങളിൽ കാടു തെളിക്കാതെ കിടക്കുന്നതു കാരണം വന്യമൃഗങ്ങളുടെ ശല്യവും കിഴക്കൻ മേഖലയിലുണ്ട്.
റബർ വിലയിലാണ് അസ്ഥിരതയാണ് ഈ മേഖലയിലെ മറ്റൊരു പ്രതിസന്ധി. ടാപ്പിംഗ് നടത്താനോ റബർ കൃഷിയെ സംരക്ഷിക്കാനും കർഷകർ പലരും തയാറാകുന്നില്ല. മെച്ചപ്പെട്ട വില ലഭിക്കാതെ വന്നതോടെ ഏറെപ്പേരും റബർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ചില തോട്ടങ്ങൾ തൊഴിലാളികളുമായി ആദായം വീതംവച്ച് ടാപ്പ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് ഷേഡ് ഉപയോഗിച്ച് മഴക്കാലത്തു നടത്തിവന്ന ടാപ്പിംഗും ലാഭകരമല്ലെന്നു വന്നതോടെ നിർത്തി.
ഇതോടെ ടാപ്പിംഗ് തൊഴിലാളി കുടുംബങ്ങൾക്ക് മഴക്കാലത്ത് ജീവിതമാർഗം അടഞ്ഞ സ്ഥിതിയാണ്. ടാക്സി ഡ്രൈവർമാർ, മറ്റു പുറത്തു പണിയെടുക്കുന്നവർ സർക്കാർ, സ്വകാര്യ ജോലികളില്ലാത്ത സാധാരണക്കാർ എന്നിവരുടെയെല്ലാം ജീവിതമാർഗങ്ങൾ വഴിമുട്ടുകയാണ്.
വരുമാനം നിലച്ച കർഷകരും സാധാരണക്കാരുമായവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങളും ഇല്ല. വിവിധ ക്ഷേമ പെൻഷനുകൾ കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി.
നിത്യോപയോഗ സാധനങ്ങൾക്കു വില കുതിച്ചുയരുന്നതും ഇവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിനു മുന്പായി പഠനസാമഗ്രികളും യൂണിഫോമുമൊക്കെ വാങ്ങേണ്ടവരും ബുദ്ധിമുട്ടുകയാണ്.
ബാഗിനും കുടകൾക്കുമെല്ലാം വിപണിയിൽ വില കുതിച്ചുയർന്നിരിക്കുകയാണ്. താഴെത്തട്ടിലുള്ള കുറെ ആളുകൾക്ക് മാത്രമാണ് സർക്കാർ സന്നദ്ധ സംഘടനകൾ എന്നിവരുടെയൊക്കെ സഹായം ലഭിക്കുക.
എന്നാൽ ഇടത്തരക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടാൻ കഴിയുന്നില്ല. അരി, തേങ്ങ, വെളിച്ചെണ്ണ, മീൻ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലകൾ ഓരോ ദിവസവും കുതിച്ചുയരുകയാണ്.