മഴക്കെടുതി: 258 വീടുകള്‍ തകര്‍ന്നു
1564443
Tuesday, June 3, 2025 1:26 AM IST
പത്തനംതിട്ട: ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ ഇതേവരെ 258 വീടുകള്‍ തകര്‍ന്നു.
കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 256 വീടുകൾ ഭാഗികമായി തകർന്നവയാണ്. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.
ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിക്ക് 83.89 ലക്ഷം രൂപയുടെ നഷ്ടം. 153 ഹൈടെന്‍ഷന്‍ പോസ്റ്റും 852 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1086 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
ഇതേവരെ 90.75 ഹെക്ടര്‍ സ്ഥലത്ത് 4.55 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 2693 കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍, പച്ചക്കറികൾ എന്നിവയെയാണ് കൂടുതല്‍ ബാധിച്ചത്.
37 ദുരിതാശ്വാസ ക്യാന്പുകൾ തുടരുന്നു
ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ . 371 കുടുംബങ്ങളിലായി 475 പുരുഷന്മാരും 501 സ്ത്രീകളും 231 കുട്ടികളും ഉള്‍പ്പെടെ 1207 പേരാണ് ക്യാമ്പിലുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 30 ക്യാമ്പുകളിലായി 441 പുരുഷന്മാരും 461 സ്ത്രീകളും 209 കുട്ടികളുമായി 341 കുടുംബങ്ങള്‍ ഉണ്ട്.
കോഴഞ്ചേരി താലൂക്കില്‍ അഞ്ച്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്.
തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ഇപ്പോഴും നീങ്ങിയിട്ടില്ല. റോഡുകളിലും വീട്ടുപരിസരങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ, കൃഷിഭവനുകൾ തുടങ്ങിയവയെല്ലാം വെള്ളത്തിലാണ്. സാധാരണ ജനജീവിതം ഇപ്പോഴും പടിഞ്ഞാറൻ മേഖലയിലെ പുനഃസ്ഥാപിച്ചിട്ടില്ല.