കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. സിഐടിയു ഭവനിൽ നിന്നും രാവിലെ 11-ന് നടന്നാണ് കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചത്.
ഏപ്രിൽ 26 നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നലെ മുതൽ തുടങ്ങി ഏപ്രിൽ നാലിന് അവസാനിക്കും.
പ്രിയപ്പെട്ടവരെ അങ്ങനെ നോമിനേഷൻ സമർപ്പിച്ചെന്ന് മുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനി ഒരു മാസത്തോളമുണ്ട്. എല്ലാ അനുഭാവികളും പ്രവർത്തകരും സുഹൃത്തുക്കളും ആത്മാർഥമായി വിജയത്തിന് വേണ്ടി പ്രയത്നിക്കണം എന്ന് മാത്രമാണ് എനിക്ക് പറയാൻ ഉള്ളത്. നമുക്ക് ഒന്നിനും ഒരു ഡൗട്ട് ഇല്ല. നോ കൺഫ്യൂഷൻ ആൻഡ് നോ ഡൗട്ട് .. മുകേഷ് പറഞ്ഞു.
ഈ ദിവസം കറുപ്പ് നിറമുള്ള ഷർട്ട് ധരിച്ചതിനെ പറ്റി ചോദിച്ചപ്പോൾ മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു "നല്ല കളറല്ലേ കറുപ്പ്. കറുപ്പിന് ഏഴഴകാണ് . കറുപ്പാണ് ഏറ്റവും നല്ല കളർ. അതു നമ്മൾ എന്ന് മനസിലാക്കുന്നുവോ അന്ന് നമ്മൾ രക്ഷപ്പെട്ടു."
മന്തി കെ എൻ ബാലഗോപാൽ, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ, മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജു, എംഎൽഎ മാരായ പി.എസ് സുപാൽ, എം. നൗഷാദ്, എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ കെ. വരദരാജൻ, എസ്. സുദേവൻ, പി. രാജേന്ദ്രൻ, എം.എച്ച് ഷാരിയർ, സി.കെ ഗോപി, കെ. ഷാജു, തൊടിയിൽ ലുക്മാൻ, ജി. പതന്മാകരൻ, ചന്ദനത്തോപ്പ് അജയകുമാർ, എച്ച്.രാജു തുടങ്ങിയവർ മുകേഷിനെ അനുഗമിച്ചു.