കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതബാധിതപട്ടികയില് നിന്നും ഒഴിവാക്കിയ 1031 പേരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2017ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അന്തിമപട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിക്കും.
20,808 പേരുടെ ഫീല്‍ഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കല്‍ പരിശോധനയും മൂന്നാംഘട്ട മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും ഓഗസ്റ്റ് 31നകം പൂര്‍ത്തീകരിക്കും.
2011 ഒക്ടോബര്‍ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിചരണവും പരിപാലനവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ തുടരാന്‍ ആവശ്യമായ തുക നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. അതു കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി നല്‍കും.
ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശിക തീര്‍ക്കും. ഈ തുക നല്കാന് തുടങ്ങിയിട്ടുണ്ട്.
യോഗത്തില്‍ മന്ത്രിമാരായ ആര്.ബിന്ദു, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
ദുരിതബാധിത പട്ടികയില്‍ നിന്നും ഒഴിവാക്കിയ 1,031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ 135 ദിവസമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സമരം നടത്തിയിരുന്നത്. സമരത്തെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ജൂണ്‍ 11ന് ഇ.ചന്ദ്രശേഖരന് എംഎല്‍എ ഇടപെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സമരക്കാര്‍ക്ക് അവസരമൊരുക്കി. ഒഴിവാക്കിയവരെ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്നാണ് സമരം താത്കാലികമായി പിൻവലിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ, 1031 പേര് പട്ടികയ്ക്ക് പുറത്തുതന്നെയാണെന്ന് സാമൂഹ്യനീതിമന്ത്രി ആര്.ബിന്ദു നിയമസഭയില്‍ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മുഖ്യമന്ത്രി തങ്ങള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുമുന്നോടിയായി 17നു കാസര്‍ഗോഡ് കളക്ടറേറ്റ് മാര്‍ച്ചും നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ദുരിതബാധിതര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.