പുൽപ്പള്ളി: ചീയന്പം 73ൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കൊന്പിനു കുത്തി കേടുവരുത്തി. വീടിനു സമീപത്തെ തൊഴുത്ത് നശിപ്പിച്ചു. പിൻവാങ്ങിയെന്നു കരുതി മുറ്റത്ത് ഇറങ്ങിയ വീട്ടുകാർക്കു നേരേ ആന പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്.
ചീയന്പം 73ലെ ബാബുവിന്റേതാണ് ആന കേടുവരുത്തിയ കാർ. ബാബുവിന്റെ സഹോദരൻ രതീഷിന്റേതാണ് തൊഴുത്ത്. തെങ്ങ് ഉൾപ്പെടെ കൃഷികൾക്കു പുറമേ തോട്ടത്തിലെ നിരവധി മരങ്ങളും ആന കുത്തിമറിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽനിന്നു രണ്ട് ആന ജനവാസകേന്ദ്രത്തിൽ എത്തിയത്. ബാബുവിന്റെ ഭാര്യ രാധ, മകൾ ആർഷ, സഹോദരൻ രതീഷ്, രതീഷിന്റെ ഭാര്യ അമ്മു, സന്തോഷ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ടത്. ആനയുടെ മുന്നിൽപ്പെട്ട രാധയും മറ്റും രതീഷിന്റെ വീട്ടിൽ ഓടിക്കയറിയാണ് പ്രാണൻ രക്ഷിച്ചത്. ദിവസങ്ങളായി 73ൽ കാട്ടാനശല്യം രൂക്ഷമാണ്.
വനാതിർത്തിയിലെ കിടങ്ങ് പൂർണമായി തകർന്നുകിടക്കുകയാണ്. കിടങ്ങ് നന്നാക്കണമെന്നു പ്രദേശവാസികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ഇതിൽ പ്രതിഷേധം ശക്തമാണ്.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് വനത്തോടു ചേർന്നുള്ള ചീയന്പം 73. നിരന്തരം ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകളെ അടിയന്തരമായി ഉൾവനത്തിലേക്ക് തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആനകളെ ഭയന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണെന്നു അവർ പറഞ്ഞു.
വന്യമൃഗശല്യം: ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി
പടിഞ്ഞാറത്തറ: കാപ്പിക്കളം, കുറ്റ്യാംവയൽ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കോണ്ഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാംവയൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സജി കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബെന്നി മാണിക്കോത്ത്, ബിനു തോമസ്, ഗോപി അമയമംഗലം, ഇ.കെ. പ്രഭാകരൻ, കെ.വി. ഇബ്രാഹിം, സി.എം. ലെനീഷ്, കെ.എസ്. തങ്കച്ചൻ, പി. നാസർ, കെ. ഡേവിഡ്, ജോർജ് മണ്ണത്താനി,
പി.ജെ. ജെസ്വി, ടൈറ്റസ് പൊൻപാറക്കൽ, പ്രഭാകരൻ കാപ്പിക്കളം, ബിനോയ് ഒഴുക്കാന, പി.കെ. മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.