അന്പലവയൽ: കർഷകർക്ക് ആശ്രയമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രം കയ്യിട്ടുവാരൽ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് കെപിസിസി അംഗം കെ.ഇ. വിനയൻ പറഞ്ഞു.
കർഷകർക്ക് കാർഷിക വിജ്ഞാനം പകർന്നു നൽകുന്നതിനും കാലാവസ്ഥാ വ്യതിയാനംമൂലം വിളകൾക്ക് ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഗുണമേൻമയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവർത്തനമാരംഭിച്ച കാർഷിക ഗവേഷണ കേന്ദ്രം, ഡോ. സഫിയയുടെ നേതൃത്വത്തിൽ കൊള്ള സംഘമാണ് ഭരണം നടത്തുന്നതെന്നും കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് യൂത്ത് കോണ്ഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗുണമേൻയുള്ളനടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിന് പകരം സ്വകാര്യ നഴ്സറികളിൽ നിന്നും യാതൊരുവിധ പരിശോധനയുമില്ലാതെ വാങ്ങി വിതരണം ചെയ്യുന്ന കമ്മീഷൻ ഏജന്റുമാർ മാത്രമായി ഡോക്ടർ സഫിയയും സഹപ്രവർത്തകരും മാറിയിരിക്കുകയാണ്.
സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രൊക്യുർമെന്റ് മാനുവൽ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇഷ്ടക്കാർക്ക് ഓർഡറുകൾ നൽകിയിരിക്കുന്നത്.
തൈകൾ വിതരണം ചെയ്ത സ്വകാര്യ നഴ്സറികൾക്ക് നേരിട്ട് പണം കൊടുക്കുന്നതിനു പകരം ഉദ്യോഗസ്ഥർ സ്വന്തം അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും കമ്മീഷനും ബ്രോക്കറേജ് എടുത്തതിനുശേഷം ബാക്കി തുക നൽകുന്നതായാണ് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ വളവും കൂലിയും ചെലവഴിച്ച് നട്ടുകഴിഞ്ഞാൽ ആറുമാസം കൊണ്ട് ചീഞ്ഞു പോവുകയോ രോഗം ബാധിച്ച് നാശം ആവുകയോ ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് നൗഫൽ. കെ. എം. അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയ് മുഖ്യപ്രഭാഷണം നടത്തി. കെ. നിത, അനീഷ് റാട്ടക്കുണ്ട്, ജിനു കോളിയാടി, ഡിന്റോ ജോസ്, കെ. ബിൻഷാദ്, രവി അന്പലക്കുന്ന്, മാർട്ടിൻ അന്പലവയൽ, സ്റ്റാനി ജോസഫ്, ഷമീർ, അരുണ് സെബാസ്റ്റ്യൻ, ജിത്തു ജിതിൻ, സന്തോഷ് എക്സൽ, സി. റഷീദ്, സുജിത്, ഷഫീക്, ഷാഫി, പ്രശാന്ത് തുടങ്ങിയർ പ്രസംഗിച്ചു.