കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫ്ളയിംഗ് സ്റ്റാറ്റിക് സർവെയലൻസ് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം ഉൗർജിതമാക്കി. കൽപ്പറ്റ മണ്ഡലത്തിൽ ആറും മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ മൂന്ന് വീതവും സ്റ്റാറ്റിക് സർവെയലൻസ് ടീം പ്രവർത്തിക്കുന്നുണ്ട്.
മൂന്ന് മണ്ഡലങ്ങളിലും ഒന്ന് വീതം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയലൻസ് വീഡിയോ സർവെയലൻസ് വീഡിയോ വ്യൂയിംഗ് ടീമുകളാണ് പ്രവർത്തിക്കുന്നത്. സ്ക്വാഡിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ തുടർ നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണച്ചെലവ് നിരീക്ഷണം, വോട്ടർമാർക്ക് പണം, മദ്യം, ലഹരി പദാർഥങ്ങൾ, മറ്റു സാന്പത്തിക ഇടപാടുകൾ നൽകി സ്വാധീനിക്കൽ എന്നിവ കണ്ടെത്തി തടയുകയാണ് സ്ക്വാഡുകളുടെ ചുമതല.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 12 ഫ്ളയിംഗ് സ്ക്വാഡാണ് പ്രവർത്തിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമിൽ പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, സായുധ പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണുള്ളത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക, വോട്ടർമാരെ ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ഉപഹാരങ്ങൾ, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തോ സ്വാധീനിക്കുന്നത് തടയുക എന്നിവ സ്ക്വാഡുകളുടെ ചുമതലയാണ്. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ എന്നിവരുടെ പ്രചാരണച്ചെലവുമായി ബന്ധപ്പെട്ട പരാതികളും സ്ക്വാഡ് നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടികൾ നടത്തിയ റാലികൾ, പൊതു യോഗങ്ങൾ തുടങ്ങിയവയുടെ ചെലവും വീഡിയോ സർവെയ്ലൻസ് ടീമിന്റെ സഹായത്തോടെ സംഘം നിരീക്ഷിക്കും.