7.46 ലക്ഷം വിദ്യാർഥികൾ പഠനം നടത്തുന്നു; ഒന്ന് മുതൽ 10 വരെ പുതിയ പാഠ്യപദ്ധതി
1564581
Tuesday, June 3, 2025 7:47 AM IST
മലപ്പുറം: പുതിയ അധ്യയന വർഷത്തെ വരവേറ്റ് വിദ്യാലയങ്ങൾ വീണ്ടും സജീവമായി. വിദ്യാഭ്യാസ രംഗത്ത് ഇത്തവണ ഒട്ടേറെ മാറ്റങ്ങൾ വന്നിരിക്കുകയാണ്. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാർഥികളെ എല്ലാം ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓൾ പാസ് സന്പ്രദായം നിർത്തലാക്കി. എട്ടാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ.
സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ നടപ്പാക്കും. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സുകൾ നൽകും. ഇത്തവണ ഹൈസ്കൂൾ വിദ്യാർഥികളുടെ പഠനസമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയായി പഠനസമയം ഉയർത്തി.
യുപി ക്ലാസുകളിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂൾ ക്ലാസുകളിൽ ആറ് ശനിയാഴ്ചയും അധിക ക്ലാസുകൾ എടുക്കും. ഇതോടൊപ്പം ഓണ പരീക്ഷ ഒഴിവാക്കി പകരം രണ്ട് ടേമുകളിലായി പരീക്ഷകൾ നടത്തും. എല്ലാ മാസവും കൃത്യമായി ടെസ്റ്റ് പേപ്പറുകൾ നടത്തി വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുകയും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള പ്രത്യേക ക്ലാസുകൾ നൽകുകയും ചെയ്യും.
സ്കൂൾ തുറന്നു ഒരാഴ്ച കാലയളവിൽ വിവിധ സമയങ്ങളിലായി ലഹരി ഉപയോഗം, ട്രാഫിക് നിയമങ്ങൾ, വ്യക്തി ശുചിത്വം, നല്ല ഭക്ഷണം, പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സൻമാർഗ പഠനം എന്ന പേരിൽ ക്ലാസുകൾ നൽകും. ജില്ലയിൽ ഇത്തവണ 61758 ഓളം പുതിയ വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിലായി പ്രവേശനം നേടിയിട്ടുണ്ട്. 7.46 ലക്ഷം വിദ്യാർഥികൾ ജില്ലയിൽ പഠനം നടത്തുന്നു.
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടന്നുവരുന്നത്. രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ വിദ്യാർഥികളുടെ അക്കാഡമിക് നിലവാരം ഉയർത്തുന്നതിന് പരിശ്രമിക്കുന്നുണ്ട്. പ്രവൃത്തി പരിചയം കലാ-കായികം, നൈപുണ്യ വികസനം എന്നിവ അക്കാഡമിക് പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ചായിരിക്കും സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ കുട്ടികളിൽ എത്തിക്കുക.
ഇതിനുള്ള പരിശീലനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേകം വർക്ക് ബുക്കുകൾ തയാറാക്കി. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം ഉയർത്തുന്നതിൽ പൂർവവിദ്യാർഥികളും മികച്ച പിന്തുണ നൽകുന്നു.