ആത്മഹത്യാപ്രവണതയും മാനസികാരോഗ്യവും
ആത്മഹത്യാപ്രവണതയും മാനസികാരോഗ്യവും
Tuesday, February 25, 2020 3:52 PM IST
അനുദിനം വര്‍ധിച്ചുവരുന്ന ആത്മഹത്യ വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. ജീവിതത്തിലെ പലഘട്ടങ്ങളില്‍ സംഭവിക്കുന്ന പരാജയങ്ങളാണ് മിക്ക ആത്മഹത്യകള്‍ക്കും കാരണമാകുന്നത്. പരാജയങ്ങള്‍ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാത്ത സമൂഹമായി നാം മാറികൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം ഏകദേശം എട്ടു ലക്ഷം പേര്‍ ആഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് എല്ലാ 40 സെക്കന്‍ഡിലും ഈ ലോകത്തില്‍ എവിടെയോ ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് അര്‍ഥം. ഇതിനാലാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തില്‍ '40 സെക്കന്‍ഡിന്റെ പ്രവര്‍ത്തനം' എന്ന മുദ്രാവാക്യം ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. ഇതിലൂടെ നമ്മളോരോരുത്തരോടും ആത്മഹത്യ കുറയ്ക്കുവാന്‍ സഹായിക്കുന്ന ചെറുതോ വലുതോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് സംഘടന ആഹ്വാനം ചെയ്തത്.

ഓരോ ആത്മഹത്യയോടൊപ്പം ഇരുപതില്‍ പരം പേര്‍ മരണത്തില്‍ കലാശിക്കാതെ പോയ ആത്മഹത്യാശ്രമങ്ങളും നടത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഓരോ രണ്ടു സെക്കന്‍ഡിലും ലോകത്തിലെവിടെയോ ഒരു ആത്മഹത്യാശ്രമം നടക്കുന്നുവെന്ന്. ഈ ഓരോ ശ്രമങ്ങളും പത്തിലധികം ആള്‍ക്കാരെ വിഷമ വൃത്തത്തിലാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഉയര്‍ന്ന ആത്മഹത്യ പ്രവണത ഒരു സാമൂഹ്യപ്രശ്‌നമാണ്. വേഗത്തില്‍ ഉത്തരം കണ്ടെത്തേണ്ട, മാനവരാശിയുടെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു മഹാവിപത്താണ് ഇത്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല

പ്രതിവര്‍ഷം ഏകദേശം 8000 പേര്‍ നമ്മുടെ കൊച്ചു കേരളത്തിലും ആഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ഒരു ദിവസം ഏകദേശം 25 പേര്‍, ഒരു മണിക്കൂറില്‍ ഒരാള്‍. അതിന്റെ 20 ഇരട്ടി അതായത് മൂന്നു മിനിറ്റില്‍ ഒരാള്‍ ആഹത്യാശ്രമം നടത്തുന്നു. ഇതില്‍ 60 ശതമാനവും ഏറ്റവും സജീവമായ 30നും 59 വയസിനും ഇടയിലുള്ളവരാണെന്നതാണ് ഭീതിജനകമായ വസ്തുത. 15നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും സാധാരണ മരണ കാരണമാണ് ആത്മഹത്യ. വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന വാഹനാപകട മരണങ്ങള്‍ ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. കേരള പോലീസിന്റെ കണക്കു പ്രകാരം 2018ല്‍ 4300 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്. ഒരു ദേശീയ ആത്മഹത്യാ നിവാരണ പദ്ധതി ഇന്ത്യയില്‍ ഇന്നുമില്ല. ഉയര്‍ന്ന ആത്മഹത്യാ നിരക്കുകള്‍ ഇന്നും ഒരു പ്രശ്‌നമായി നാം അംഗീകരിച്ചിട്ടില്ല.

വികലമായ തെറ്റിധാരണകള്‍

ആത്മഹത്യയേയും മാനസിക രോഗങ്ങളെയും പറ്റിയുള്ള വികലമായ തെറ്റിധാരണകളും പേടിയും അവയെ നേരിടുന്നതില്‍ നിന്നും സമൂഹത്തെ വിമുഖരാക്കും. ആത്മഹത്യകള്‍ തടയുവാന്‍ കഴിയില്ലെന്ന തെറ്റായ വിശ്വാസം പലരിലുമുണ്ട്. ആത്മഹത്യാപ്രവണതയുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കാത്തതിനാല്‍ അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമല്ലാതാകുന്നു.


ആത്മഹത്യ തടയാം

ആത്മഹത്യകളെ നമുക്കു തടയുവാന്‍ സാധിക്കും. മാനസികരോഗങ്ങള്‍ പ്രത്യേകിച്ചും വിഷാദരോഗവും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം മൂലമുള്ള രോഗങ്ങളും തക്ക സമയത്തു ചികിത്സിച്ചാല്‍ ആത്മഹത്യാ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഒരു നല്ല ശതമാനം ആത്മഹത്യകള്‍ ഒരു പ്രതിസന്ധി ഘട്ടത്തെ ഉദാഹരണത്തിന് ഒരു പരീക്ഷാ തോല്‍വിയോ ഒരു ബന്ധത്തിന്റെ തകര്‍ച്ചയോ, നേരിടുവാനുള്ള കഴിവില്ലായ്മയില്‍ നിന്നെടുക്കുന്ന നൈമിഷിക തീരുമാനങ്ങളാണ്. ആ സമയത്ത് മരണത്തിലേക്ക് നയിക്കാവുന്ന ഉപാധികളുടെ ലഭ്യത ആത്മഹത്യ സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്തിലെ 20 ശതമാനം ആത്മഹത്യകളും കീടനാശിനി ഉപയോഗിച്ചുളളതാണ്.


നമുക്കും ചിലതു ചെയ്യാം

ആത്മഹത്യാശ്രമങ്ങള്‍ നടത്തിയവരുടെ വാക്കുകള്‍ കേട്ടാല്‍ മനസിലാകും എങ്ങനെ മറ്റുള്ളവരുടെ പ്രവൃത്തികള്‍ അവരെ മരിക്കാന്‍ അല്ലെങ്കില്‍ ജീവിക്കുവാന്‍ സ്വാധീനിച്ചു എന്ന്. നിങ്ങളുടെ സഹജീവികളോട് അനുഭാവം പ്രകടിപ്പിക്കാനുള്ള ഒരവസരം ആണിത്.

നിങ്ങള്‍ക്കറിയാവുന്ന ഒരാള്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് അറിയുമ്പോള്‍ അയാളോട് സ്‌നേഹപൂര്‍വമായ സംഭാഷണം നിങ്ങള്‍ക്ക് തുടങ്ങാം. അല്ലെങ്കില്‍ വിഷമത്തിലുള്ള ഒരാള്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകരാം. നിങ്ങള്‍ വിഷമത്തിലാണെങ്കില്‍ 40 സെക്കന്റില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളോട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാം. അല്ലെങ്കില്‍ ആത്മഹത്യ മൂലം ഒരു സ്‌നേഹബന്ധത്തെ നഷ്ടപ്പെട്ട ഒരാളോട് അവരുടെ മാനസിക നില ആരായാം.

ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ ആത്മഹത്യയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്ന ഒരു ലേഖനമോ വാര്‍ത്താ ശകലമോ നല്‍കാം. ഒരു വാട്‌സാപ്പ് മെസേജ് എങ്കിലും മതിയാകൂം. നിങ്ങള്‍ ഒരു സ്ഥാപനത്തിലെ മേധാവിയാണെങ്കില്‍ നിങ്ങളുടെ താഴെയുള്ളവര്‍ക്ക് ആശ നല്‍കുന്ന ഒരു പോസിറ്റീവ് മെസേജ് അയയ്ക്കാം. നിങ്ങളുടെ കമ്പനിയിലും സമൂഹത്തിലുമുള്ള വിഷമഘട്ടങ്ങളില്‍ തേടാവുന്ന സഹായ സംരഭങ്ങളെപ്പറ്റിയുള്ള അറിവ് അവര്‍ക്കു കൊടുക്കാം. നിങ്ങള്‍ ഒരു നേതാവാണെങ്കില്‍ മാനസിക ആരോഗ്യത്തെയും ആത്മഹത്യയേയും പറ്റിയുള്ള ഒരു നല്ല സന്ദേശം നിങ്ങളുടെ അനുയായികള്‍ക്ക് നല്‍കാനാവും.

സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാമൂഹ്യപ്രശ്‌നങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുവാന്‍ സാധിക്കു. അതിനാല്‍ ആത്മഹത്യയെന്ന ഈ മഹാ സാമൂഹിക വിപത്തിനെ നമുക്കൊന്നിച്ച് നേരിടാം. ഓരോ ആത്മഹത്യയും നമുക്ക് ഒഴിവാക്കാവുന്നതാണ്. ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ പരാജയമല്ല, അയാള്‍ ഉള്‍പ്പെടുന്ന ആ സമൂഹത്തിന്റെ തന്നെ പരാജയമാണ്.

ശ്രദ്ധിക്കാം

ആത്മഹത്യകള്‍ കുറയണമെങ്കില്‍ നാലു കാര്യങ്ങള്‍ സംഭവിക്കണം.
1. ആത്മഹത്യ ഒരു പ്രധാന സാമൂഹ്യ പ്രശ്‌നമാണ് എന്ന അവബോധം എല്ലാവരിലും ഉണ്ടാകണം.
2. ആത്മഹത്യകള്‍ എങ്ങനെ തടയാം എന്ന ജ്ഞാനം. ഉദാഹരണത്തിന് സ്വന്തം സുഹൃത്തിന് വിഷാദരോഗം ഉണ്ടെങ്കില്‍ അത് മനസിലാക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.
3. മാനസിക രോഗങ്ങളെയും ആത്മഹത്യയേയും ചുറ്റിപ്പറ്റിയുള്ള അപമാനഭീതി കുറയ്ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.
4. മാനസിക രോഗങ്ങളും മറ്റു പ്രശ്‌നങ്ങളുമായി ഉഴലുന്നവര്‍ക്ക് അവര്‍ ഒറ്റയ്ക്കല്ല എന്ന വിശ്വാസം നല്‍കുവാന്‍ നമുക്ക് കഴിയണം. ഇവ സാധിക്കണമെങ്കില്‍ വ്യക്തമായ ഒരു ദേശീയ നയത്തില്‍ അധിഷ്ഠിതമായ ഒരു ആത്മഹത്യാ നിവാരണ പദ്ധതി നമുക്കുണ്ടായേ തീരു.

ഡോ. ടി.ആര്‍ ജോണ്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി