കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ഥലനാമ ദിശാസൂചികാ ബോർഡുകൾ രാഷ്ട്രീയ, സാംസ്കാരിക, കായിക പരിപാടികൾ ഉൾപ്പെടെയുള്ളവയുടെ ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ എന്നിവകൊണ്ട് മറച്ചതോടെ യാത്രക്കാർ വഴിയറിയാതെ ബുദ്ധിമുട്ടുന്നു. ആശ്രാമം മൈതാനത്തിന്റെ ചുറ്റുമുള്ള നടപ്പാതയിലെ ഇരുമ്പു വേലിയോട് ചേർന്നാണ് നിരോധിത ഫ്ളക്സ് ബോർഡുകൾ ഏറ്റവും കൂടുതൽ സ്ഥാപിച്ചിട്ടുള്ളത്.
ഇതിന് പിന്നിലാണ് ചിന്നക്കട, കൊട്ടാരക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പോകേണ്ട സ്ഥലനാമ ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പരിപാടികളുടെ തീയതി കഴിഞ്ഞതും അല്ലാത്തതുമായ ചെറുതും വലുതുമായ ഫ്ളക്സ് ബോർഡുകൾ കൊണ്ടാണ് ഇവ മറച്ചിരിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് വഴികാട്ടാനാണ് സ്ഥലനാമ ദിശാസൂചികാ ബോർഡുകൾ നഗരത്തിന്റെ പലയിടത്തായി സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാ വ്യവസായ കേന്ദ്രം, ശങ്കേഴ്സ് ആശുപത്രി റോഡ് എന്നിവിടങ്ങളിൽ നിന്ന് ആശ്രാമം മൈതാനം ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചിന്നക്കട, സബ് ട്രഷറി, ഇഎസ്ഐ, ആശ്രാമം അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ആയുർവേദ ആശുപത്രി, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവരുടെ കാഴ്ച്ച മറയ്ക്കുന്ന തരത്തിലാണ് ഫ്ളക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മൈതാനം ജംഗ്ഷനിലും റോഡിലും ഇത് വാഹനാപകടത്തിന് ഇടയാക്കും. വർഷങ്ങൾക്ക് മുമ്പ് മൈതാനം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും പ്രവർത്തിക്കുന്നില്ല. നിരോധിത ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, ആർച്ചുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ നിരത്തുകളിൽ വയ്ക്കരുതെന്ന് കോടതി ഉത്തരവുണ്ടെങ്കിലും ഇതൊക്കെ ലംഘിച്ചാണ് ചിന്നക്കട, റെയിൽവേ സ്റ്റേഷൻ, താലൂക്ക് കച്ചേരി, കടപ്പാക്കട, ഹൈസ്കൂൾ ജംഗ്ഷൻ , ബീച്ച് റോഡ്, കോളജ് ജംഗ്ഷൻ ഉൾപ്പെടെ നഗരത്തിന്റെ പലയിടത്തായി ഇവ സ്ഥാപിച്ചിരിക്കുന്നത്.
ബോർഡുകൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവും 5,000 രൂപ പിഴയും ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുമെന്നും കോർപറേഷൻ സെക്രട്ടറിയുടെ അറിയിപ്പുകൾ ഇടയ്ക്ക് വരാറുണ്ടെങ്കിലും ഉത്തരവുകൾക്ക് വില കല്പിക്കാത്ത സ്ഥതിയാണുള്ളത്.