ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
Wednesday, August 20, 2025 2:23 AM IST
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപകാലത്തു പതിവാണെങ്കിലും ഒരു പള്ളി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റുന്നത് അപൂർവസംഭവമാണ്.
സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ലൂഥറൻ പള്ളിയാണു പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കുന്നത്. 672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്.
പള്ളിയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു. നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
പ്രാർഥനകൾക്കുശേഷം പ്രാദേശികസമയം ഇന്നലെ രാവിലെ എട്ടിനാണു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ഈ പള്ളിയുടെ ചരിത്രപ്രയാണം ആരംഭിച്ചത്. ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും.
കിരുണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ഈ പള്ളി 1912ലാണു നിർമിച്ചത്. പ്രമുഖ ഇരുന്പയിര് കന്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുന്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. പള്ളിയുൾപ്പെടെ കിരുണ ടൗൺസെന്റർ അപ്പാടെ മാറ്റുന്ന പ്രവൃത്തി 2004ലാണ് തുടങ്ങിയത്.
ടൗൺ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുതിയ ടൗൺസെന്ററിന്റെ ഉദ്ഘാടനവും 2022 സെപ്റ്റംബറിലാണു നടന്നത്. പള്ളി തത്സ്ഥാനത്തുനിന്നു മാറ്റുന്നതിന് 52 ദശലക്ഷം ഡോളറാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതു മുടക്കുന്നത് ഖനന കന്പനിയായ എൽകെഎബിയാണ്. പള്ളി കൂടാതെ നഗരത്തിലെ 23 സാംസ്കാരികകേന്ദ്രങ്ങളും ഇതുപോലെ മാറ്റിസ്ഥാപിക്കും. ലോകചരിത്രത്തിലെ അപൂർവസംഭവമെന്നാണ് പള്ളിയുടെ സ്ഥാനമാറ്റത്തെ എൽകെഎബി വിശേഷിപ്പിച്ചത്.