‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായ തീരുമാനം; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ചിദംബരം
Monday, October 13, 2025 1:50 AM IST
സനു സിറിയക്
ന്യൂഡൽഹി: പി.ചിദംബരം കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി. ഇത്തവണ “ഓപ്പറേഷൻ ബ്ലൂസ്റ്റാറി’’ൽ പിടിച്ചാണ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ചിദംബരത്തിന്റെ വിവാദ പ്രസ്താവന.
അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽനിന്നു ഖലിസ്ഥാൻ വിഘടനവാദികളെ തുരത്താൻ 1984 ജൂണിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായ തീരുമാനമായിരുന്നുവെന്നും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ആ തെറ്റിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നെന്നുമാണ് ചിദംബരം പറഞ്ഞത്.
ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ മാധ്യമ പ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷൂട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ചിദംബരത്തിന്റെ തുറന്നുപറച്ചിൽ. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവിൽ സർവീസസ് തുടങ്ങിയ ഏജൻസികൾ എല്ലാംചേർന്ന് കൈക്കൊണ്ട തീരുമാനമായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. എന്നാൽ അതൊരു തെറ്റായ മാർഗമായിരുന്നു. അതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റം പറയാൻ പറ്റില്ല. സൈന്യത്തെ പുറത്തുനിർത്തി മൂന്ന് നാല് വർഷങ്ങൾക്കുശേഷം സുവർണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം തെളിഞ്ഞു എന്നുമാണ് ചിദംബരം നടത്തിയ പ്രസ്താവന.
സുവർണക്ഷേത്രത്തിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുകയും തീവ്രവാദികളെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്ത ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ പോലുള്ള കൂടുതൽ തന്ത്രപരമായ സമീപനം ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പകരം കൈക്കൊള്ളാമായിരുന്നു. ഇങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ നിരപരാധികളായ ഭക്തരുടെ ജീവൻ നഷ്ടപ്പെടുന്നതിലേയ്ക്കോ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള നടപടികളിലേയ്ക്കോ നയിക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഇന്ദിരാഗാന്ധി ഏറ്റുമുട്ടലിന്റെ പാത തെരഞ്ഞെടുത്തു.
ഇത് രാജ്യത്തെ ഏറ്റവും വലിയ ദേശസ്നേഹികളായിരുന്ന സിഖുകാരെ ദേശവിരുദ്ധരായി ചിത്രീകരിച്ചു. ഇന്ദിരയുടെ കൊലപാതകത്തിലേക്ക് നയിച്ചു. തുടർന്നുണ്ടായ കലാപത്തിൽ 3000 ത്തിലധികം സിഖുകാർ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടു.
പഞ്ചാബിലും കൂട്ടക്കൊലകളുണ്ടായി. രാജ്യത്തിന്റെ സാമൂഹികഘടനയെ ഈ സംഭവങ്ങൾ കീറിമുറിച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഒരു ദേശീയ ആവശ്യകതയായിരുന്നില്ല, മറിച്ച്, അതൊരു രാഷ്ട്രീയ ദുഃസാഹചര്യമായിരുന്നു. ചരിത്രം സത്യമായി രേഖപ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു.
അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി നേതൃത്വം
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം യുപിഎ സർക്കാർ പാക്കിസ്ഥാനെതിരേ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി അന്നത്തെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ചിദംബരം നടത്തിയ അവസാന വെളിപ്പെടുത്തലിനു ദിവസങ്ങൾക്കുശേഷമാണ് കോണ്‍ഗ്രസിനെ സമ്മർദ്ദത്തിലാക്കിയ അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന മുതിർന്ന നേതാവിന്റെ ഇത്തരം പ്രസ്താവനകളിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ക്രിമിനൽ കേസുകൾ കാരണം ചിദംബരം ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിലാണോ എന്ന് അദ്ദേഹത്തിന്റെ സമീപകാല പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് മുൻ രാജ്യസഭാ അംഗവും കോണ്‍ഗ്രസ് നേതാവുമായ റഷീദ് ആൽവി ചോദിച്ചു.
ചിദംബരത്തിന്റെ ഇത്തരം പരാമർശങ്ങളിൽ നേതൃത്വം മുതൽ പാർട്ടി അണികൾ വരെ അസ്വസ്ഥരാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കോണ്‍ഗ്രസിൽ നിന്ന് എല്ലാം ലഭിച്ച ഒരു മുതിർന്ന നേതാവ് വിവേകപൂർവം പ്രസ്താവനകൾ നടത്തണം.
പാർട്ടിയെ നാണം കെടുത്തുന്ന പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നത് ശരിയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ചിദംബരത്തിന്റെ പരാമർശത്തിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.