ഗുരുവായൂർ: കണ്ണന്റെ ആനകൾക്കിനി സുഖചികിത്സാക്കാലം. 30 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ഇന്നലെ തുടക്കംകുറിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ കൊമ്പൻ ദേവദാസിന് മരുന്നുരുള നൽകി ഉദ്ഘാടനംചെയ്തു. ആനക്കോട്ടയുടെ വടക്കുഭാഗത്തായി ആനകളെ അണിനിരത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി എന്നിവരും ആനകൾക്ക് മരുന്നുരുള നൽകി. ദിവസവും ഉച്ചതിരിഞ്ഞ് മൂന്നിന് ആനകളെ നിരത്തിനിർത്തി മരുന്നുരുള നൽകും.
ആയുർവേദ - അലോപ്പതി മരുന്നുകൾ, ച്യവനപ്രകാശം എന്നിവ ചേർത്താണ് മരുന്നുരുള തയാറാക്കുന്നത്. ഓരോ ആനയുടേയും ശരീരഭാരത്തിനനുസരിച്ചാണ് ചികിത്സാക്രമം തയ്യാറാക്കുന്നത്.
കൊമ്പന്മാരായ ജൂണിയർ വിഷ്ണു, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, രാജശേഖരൻ തുടങ്ങിയ 16 ആനകളാണ് അണിനിരന്നത്.
മദപ്പാടിലുള്ള നന്ദൻ, ബലറാം, ഇന്ദ്രസെൻ തുടങ്ങിയ ആനകൾക്ക് മരുന്നുരുള കെട്ടും തറിക്ക് സമീപംവച്ച് കൊടുത്തു. മദപ്പാടിലുള്ള ആനകളെ നീരിൽനിന്ന് അഴിച്ചശേഷം സുഖചികിത്സ നൽകും. 11 ലക്ഷം രൂപയാണ് സുഖചികിത്സയ്ക്കായി ദേവസ്വം വകയിരുത്തിയിട്ടുള്ളത്. വാർഡ് കൗൺസിലർ ഷൈലജ സുധൻ, ഡോക്ടർമാരായ പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, എം.എൻ. ദേവൻ നമ്പൂതിരി, കെ. വിവേക് , ചാരുജിത്ത് നാരായണൻ എന്നിവർ സംബന്ധിച്ചു. 30ന് സുഖ ചികിത്സ സമാപിക്കും.