എടക്കര: ചാലിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അസുഖ ബാധിതരായ കുട്ടികളുമായി ആശുപത്രിയിലേക്ക് പോകന്‍ കഴിയാതെ ദുരിതത്തിലായവർക്ക് സഹായ ഹസ്തവുമായി അഗ്നിരക്ഷാ സേന. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഇരുട്ടുകുത്തി ആദിവാസി ഊരിലെ അനൂപ്-ആതിര ദമ്പതികളുടെ മകള്‍ അനുഷ, വിപിന്‍-അനു ദമ്പതികളുടെ മകള്‍ ശ്രീകാലിക എന്നിവരെയാണ് അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ടില്‍ കുത്തിയൊഴുകുന്ന ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിച്ച് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്.
പനി ബാധിച്ച രണ്ട് കുട്ടികളെയും മുണ്ടേരിയിലെ ഹോമിയോ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനായി പുഴക്കരയെത്തിയപ്പോള്‍ ചാലിയാറില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നിരുന്നു.
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് ഊരുകാർ സാധാരണ പുഴ മുറിച്ച് കടക്കുന്നത്. പുഴ കടക്കാനാകാതെ ദുരിതത്തിലായ ഇവര്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
ഇരുട്ടുകുത്തിയിലെത്തിയ അഗ്നിരക്ഷാസേന രണ്ട് കുട്ടികളെയും അവരുടെ മാതപിതാക്കളെയും പുഴയിലൂടെ ഡിങ്കി ബോട്ടില്‍ മറുകരയിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടികള്‍ക്ക് ചികിത്സ നല്‍കിയശേഷം തിരികെ പുഴ കടത്തിവിടുകയും ചെയ്തു. കടുത്ത പനി ബാധിച്ച വാണിയംപുഴ ഊരിലെ ചെമ്പനെ ചങ്ങാടത്തിലാണ് മറുകരയെത്തിച്ചത്. ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
2019-ലെ പ്രളയത്തിലാണ് ഇരുട്ടുകുത്തി കടവിലുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വര്‍ഷകാലത്ത് മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ നാല് ഊരുകളിലെ ആളുകൾക്ക് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതത്തിലാണ്.
സ്റ്റേഷന് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഹരേഷ് കുമാര്‍, ഫയര്മാന്മരായ ജംഷാദ്, നവീന്‍, വിനോദ്, വിജേഷ് ഉണ്ണി, രമേഷ്, ഷാദ് അഹമ്മദ്, സുനില്‍, ഹോം ഗോഡുമാരായ അജിത്, അബ്ദുല്‍ സലാം, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായ റിജു രാജ്, റിയാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.