ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
Saturday, June 7, 2025 1:49 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മൂർച്ഛിച്ചു. മസ്കിന്റെ കന്പനികൾക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്നു ട്രംപ് ഭീഷണി മുഴക്കി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് തിരിച്ചടിച്ചു.
ഇലോൺ മസ്കിനുള്ള സർക്കാർ സബ്സിഡികളും കരാറുകളും നിർത്തലാക്കിയാൽ ബജറ്റിൽ ശതകോടിക്കണക്കിനു ഡോളർ ലാഭിക്കാമെന്നാണു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനു പിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക് കാർ കന്പനിയായ ടെസ്ലയുടെ ഓഹരിവിലയിൽ 14.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിയുടെ വിപണിമൂല്യത്തിൽ 15,000 കോടി ഡോളറിന്റെ കുറവാണ് ഇതോടെയുണ്ടായത്. ടെസ്ല ഓഹരി ഒരുദിവസം നേരിടുന്ന ഏറ്റവും വലിയ തകർച്ചയുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടത്.
ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവും ഏറ്റവും സന്പന്നനായ വ്യക്തിയും തമ്മിലുള്ള വാക്യുദ്ധം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ട്രംപിന്റെ നികുതിയിളവ് ബില്ലിനെ മസ്ക് വിമർശിച്ചതാണു തുടക്കം. വെറുപ്പുളവാക്കുന്ന ബിൽ അമേരിക്കയെ കടക്കെണിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം നിശബ്ദത പാലിച്ച ട്രംപ് വ്യാഴാഴ്ച പൊട്ടിത്തെറിച്ചു. മസ്കിന്റെ കാര്യത്തിൽ വലിയ നിരാശ തോന്നുന്നതായി അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇലോണുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും ഇനിയത് ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
“ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തെരഞ്ഞെടുപ്പിൽ തോറ്റേനെ” എന്നാണ് മസ്ക് മറുപടി നല്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ജയിക്കാൻ മസ്ക് 30 കോടി ഡോളർ ചെലവാക്കിയിരുന്നു.
ബഹിരാകാശയാത്രയ്ക്കുള്ള ഡ്രാഗൺ പേടകം ഡികമ്മീഷൻ ചെയ്യുമെന്നും മസ്ക് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയുടെ ഏക ബഹിരാകാശ വാഹനമാണിത്. മസ്കിന്റെ സ്പേസ് എക്സ് കന്പനിയുടെ കീഴിലാണു ഡ്രാഗൺ പേടകം. മസ്കിന്റെ റോക്കറ്റുകളും ഡ്രാഗൺ പേടകവും ഇല്ലെങ്കിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കു റഷ്യയെ ആശ്രയിക്കേണ്ട ഗതികേടു വരും. ഡ്രാഗൺ പേടകം ഡികമ്മീഷൻ ചെയ്യില്ലെന്നു മസ്ക് പിന്നീട് അറിയിച്ചു.
ട്രംപിന്റെ ടെസ്ല വിൽക്കും
തന്റെ ചുവപ്പു നിറമുള്ള ടെസ്ല കാർ വിൽക്കുമെന്നാണ് ട്രംപ് ഇന്നലെ അവസാനമായി പറഞ്ഞത്. ടെസ്ല കന്പനിയുടെ പ്രചാരണത്തിനുവേണ്ടിയാണ് ട്രംപ് കാർ വാങ്ങിയത്. മസ്കിന്റെ മനോനില തെറ്റിയെന്നും മസ്കിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാറില്ലെന്നും ആ പാവംപിടിച്ചവന് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്നും ട്രംപ് ഇന്നലെ പറയുകയുണ്ടായി.