12 രാജ്യക്കാർക്ക് യുഎസിൽ പ്രവേശനവിലക്ക്
Friday, June 6, 2025 1:01 AM IST
വാഷിംഗ്ടൺ ഡിസി: പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കി.
അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൻ ഗിനിയ, എറിട്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യക്കാരാണു വിലക്കു നേരിടുന്നത്.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല എന്നീ ഏഴു രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഭാഗിക പ്രവേശനവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി പട്ടിക പുതുക്കുമെന്ന മുന്നറിയിപ്പ് ട്രംപ് നല്കി.
ഈ മാസം ഒന്പതിനാണ് ഇതു പ്രാബല്യത്തിൽ വരുന്നത്. ഇതിനു മുന്പ് അനുവദിക്കുന്ന വീസകൾ റദ്ദാക്കില്ല. കായികതാരങ്ങളടക്കമുള്ളവർക്ക് യാത്രാവിലക്കിൽനിന്ന് ഒഴിവ് ലഭിച്ചേക്കും.
വിദേശ തീവ്രവാദികളിൽനിന്ന് അമേരിക്കയെ സംരക്ഷിക്കാൻവേണ്ടിയാണു നടപടിയെന്നു പറഞ്ഞാണ് ട്രംപ് ഉത്തരവിൽ ഒപ്പിട്ടത്. വലിയ തോതിൽ തീവ്രവാദി സാന്നിധ്യമുള്ള രാജ്യങ്ങൾക്കാണു പൂർണവിലക്ക്. വീസാ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളിൽ ഈ രാജ്യങ്ങൾ സഹകരിക്കാറില്ല.
കൊളറാഡോയിലെ ഇസ്രേലി അനുകൂല പരിപാടിക്കു നേർക്ക് ഈജിപ്ഷ്യൻ പൗരൻ പെട്രോൾ ബോംബാക്രമണം നടത്തിയ കാര്യവും വിലക്കിനെ സാധൂകരിക്കാൻ ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ജനുവരിയിൽ ഭരണമേറ്റതു മുതൽ ട്രംപ് ആരംഭിച്ച കുടിയേറ്റനിയന്ത്രണ നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് അധികാരമേറ്റ ജോ ബൈഡനാണ് ഇതു റദ്ദാക്കിയത്.
പ്രവേശനവിലക്ക് നീക്കാൻ അമേരിക്കയുമായി സഹകരിക്കുമെന്ന് സൊമാലിയ ഇന്നലെ അറിയിച്ചു.
അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ ഹാർവാഡിൽ ആറു മാസത്തേക്ക് വിദേശവിദ്യാർഥികൾക്കു പ്രവേശനം വിലക്കിയും ട്രംപ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.