ഹമാസ് വിരുദ്ധ ഗ്രൂപ്പിന് ഇസ്രേലി ആയുധം: സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു
Saturday, June 7, 2025 1:49 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരെ എതിർക്കുന്ന ഗോത്രവിഭാഗത്തിന് ഇസ്രയേൽ ആയുധം നല്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രേലി സർക്കാർ ക്രിമിനലുകൾക്ക് ആയുധം നല്കുന്നതായി പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ ആരോപിച്ചതിനു പിന്നാലെയാണിത്.
ആയുധം നല്കുന്നതിൽ എന്താണു കുഴപ്പമെന്നും ഇസ്രേലി സൈനികരുടെ ജീവനാണ് ഇതിലൂടെ രക്ഷപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നെതന്യാഹു ചോദിച്ചു.
യാസർ അബു ഷബാബ് എന്ന ഗോത്രനേതാവിന്റെ കീഴിൽ തെക്കൻ ഗാസയിലെ റാഫയിൽ പ്രവർത്തിക്കുന്ന സായുധ സംഘത്തിനാണ് ഇസ്രയേൽ ആയുധം നല്കുന്നത്. ഇസ്രേലി സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയിലെത്തുന്ന സഹായ ലോറികൾ സംരക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് യാർ അബു ഗ്രൂപ്പ് പറയുന്നു. എന്നാൽ, ഇവർ സഹായവസ്തുക്കൾ കൊള്ളയടിക്കുന്നതായി ആരോപണമുണ്ട്.
ഇതിനിടെ, യാസർ അബു ഗ്രൂപ്പിലെ അംഗങ്ങളെ ഹമാസ് വകവരുത്താൻ തുടങ്ങിയതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി സേനയുടെ ആയുധങ്ങൾ സ്വീകരിക്കുന്നുവെന്ന വാർത്ത യാസർ അബു ഗ്രൂപ്പ് നിഷേധിച്ചു.