യുഎസിൽ ഇസ്രേലി അനുകൂല പരിപാടിയിൽ പെട്രോൾ ബോംബേറ്
Tuesday, June 3, 2025 2:04 AM IST
ഡെൻവർ: അമേരിക്കയിലെ കൊ ളറാഡോ സംസ്ഥാനത്ത് ഇസ്രേലി അനുകൂല പ്രകടനത്തിനു നേർക്കുണ്ടായ പെട്രോൾ ബോംബാക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് സാബ്രി സോളിമാനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
“ഫ്രീ പലസ്തീൻ” എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയത്. വടക്കൻ കൊളറാഡോയിലെ ബോൾഡൻ നഗരത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടന്ന പരിപാടിക്കു നേർക്ക് അക്രമി പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരു കൈകളിലും പെട്രോൾ ബോംബുമായിട്ടാണ് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റവരിൽ, നാസി ഭീകരതയെ അതിജീവിച്ച എൺപത്തിയെട്ടുകാരനും ഉൾപ്പെടുന്നതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
ആക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാൻ 2022ൽ അമേരിക്കയിലെ കലിഫോർണിയയിൽ എത്തിയതാണ്. 2023 ഫെബ്രുവരിയിൽ ഇയാളുടെ വീസക്കാലാവധി അവസാനിച്ചിരുന്നു. പിന്നീട് കൊളറാഡോയിലാണ് താമസിച്ചത്.
വീസക്കാലാവധി തീർന്ന ഇയാൾക്ക് മുന്പ് ഭരിച്ച ജോ ബൈഡൻ സർക്കാരാണ് വർക്ക് പെർമിറ്റ് നല്കിയതെന്ന് വൈറ്റ്ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു.
യുഎസിൽ രാണ്ടാഴ്ചയ്ക്കിടെ യഹൂദസമൂഹം നേരിടുന്ന രണ്ടാമത്തെ ആക്രമണം ആണിത്. നേരത്തേ വാഷിംഗ്ടൺ ഡിസിയിൽ ഇസ്രേലി എംബസി ജീവനക്കാരായ രണ്ടുപേർ വെടിയേറ്റു മരിച്ചിരുന്നു.