ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
Friday, June 6, 2025 1:01 AM IST
ന്യൂയോർക്ക്: ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പതിനഞ്ചംഗ രക്ഷാസമിതിയിലെ ബാക്കി 14 പേരും പ്രമേയത്തെ അനുകൂലിച്ചു.
ഇസ്രയേലും ഹമാസും ഉപാധികളില്ലാതെ ഉടൻ സ്ഥിരം വെടിനിർത്തലിനു തയാറാകണമെന്നും ഗാസയിലേക്കു തടസമില്ലാതെ സഹായം ലഭ്യമാക്കണം എന്നുമാണു പ്രമേയത്തിൽ നിർദേശിച്ചത്.
ഹമാസിനോട് ആയുധം താഴെ വയ്ക്കാനും ഗാസ വിടാനും ആവശ്യപ്പെടാത്ത പ്രമേയത്തെ പിന്തുണയ്ക്കാനാവില്ലെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ ഡൊറോത്തി ഷിയാ വ്യക്തമാക്കി. അമേരിക്ക നടത്തുന്ന വെടിനിർത്തൽ ശ്രമങ്ങൾക്കു പ്രമേയം തടസമാണെന്നും ചൂണ്ടിക്കാട്ടി.
പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തവർ തീവ്രവാദത്തിന്റെ പാതയാണു തെരഞ്ഞെടുത്തതെന്ന് ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൺ പ്രതികരിച്ചു. ഇത് അഞ്ചാം തവണയാണ് അമേരിക്ക ഇസ്രയേലിനുവേണ്ടി യുഎൻ പ്രമേയം വീറ്റോ ചെയ്യുന്നത്.
സമാന പ്രമേയം യുഎൻ പൊതുസഭയിലും വൈകാതെ അവതരിപ്പിക്കുന്നുണ്ട്. 193 അംഗ സഭയിൽ പ്രമേയം വൻ ഭൂരിപക്ഷത്തിൽ പാസാകുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം, പൊതുസഭാ പ്രമേയങ്ങൾ നടപ്പാക്കണമെന്നു നിയമവ്യവസ്ഥയില്ല.