മാസങ്ങൾ നീണ്ട ആസൂത്രണം; റഷ്യക്ക് 700 കോടി ഡോളറിന്റെ നഷ്ടമെന്ന് യുക്രെയ്ൻ
Tuesday, June 3, 2025 2:04 AM IST
കീവ്: ഒളിച്ചുകടത്തിയ ഡ്രോണുകൾ ഉപയോഗിച്ചാണ് ഞായറാഴ്ച റഷ്യൻ വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
‘ചിലന്തിവല’ എന്ന ഓപ്പറേഷൻ മാസങ്ങൾനീണ്ട ആസൂത്രണത്തിലൊടുവിലാണ് കൃത്യതയോടെ നടപ്പാക്കിയത്. നാലു റഷ്യൻ വ്യോമതാവളങ്ങളിൽ 117 ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
റഷ്യൻ വ്യോമസേനയുടെ 40 ബോംബർ വിമാനങ്ങളെ ആക്രമിച്ചു. ഇതിൽ 13 വിമാനങ്ങൾ പൂർണമായി തകർന്നു. ബാക്കിയുള്ളവയ്ക്കു കേടുപാടുണ്ടായി. ആക്രമണത്തിൽ പങ്കെടുത്ത യുക്രെയ്ൻ സൈനികർ സുരക്ഷിതമായി റഷ്യയിൽനിന്നു കടന്നുവെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ഞായറാഴ്ചത്തെ ആക്രമണത്തിൽ 700 കോടി ഡോളറിന്റെ നഷ്ടമാണ് റഷ്യക്കുണ്ടായതെന്ന് യുക്രെയ്ൻ സൈനികവൃത്തങ്ങൾ പറഞ്ഞു.
ഇതിനു പിന്നാലെ ഇന്നലെ റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം നടത്തി. തെക്കുകിഴക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യയിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ ഡ്രോൺ ആക്രമണവുമുണ്ടായി.
ഇതിനിടെ, ഇന്നലെ തുർക്കിയിലെ ഇസ്താംബൂളിൽ റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ വെടിനിർത്തൽ ചർച്ച നടത്തി.