റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം ; 40 ബോംബർ വിമാനങ്ങൾ നശിപ്പിച്ചെന്ന് യുക്രെയ്ൻ
Monday, June 2, 2025 2:07 AM IST
മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളിൽ വൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യൻ വ്യോമസേനയുടെ 40 ബോംബർ വിമാനങ്ങൾ ആക്രമണത്തിനിരയായി എന്നാണ് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടത്. ശത്രുവിന്റെ ബോംബർ വിമാനങ്ങൾ കൂട്ടത്തോടെ കത്തിയതായി യുക്രെയ്ൻ സേന പറഞ്ഞു.
സൈബീരിയയിലെ ബേലയ, മർമാൻസ്ക് നഗരത്തിനടുത്തുള്ള ഒലെന്യ എന്നീ റഷ്യൻ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. സൈബീരിയൻ താവളത്തിലെ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അണ്വായുധം പ്രയോഗിക്കാൻ ശേഷിയുള്ള ബോംബറുകളടക്കം നശിച്ചതായും സൂചനയുണ്ട്.
വ്യോമതാവളങ്ങളിൽ ആക്രമണം നടന്നതായി റഷ്യ സ്ഥിരീകരിച്ചു. വ്യോമതാവളങ്ങളുടെ തൊട്ടടുത്തുനിന്ന് ഡ്രോണുകൾ പ്രയോഗിച്ചതുമൂലം വ്യോമയാന ഉപകരണങ്ങൾക്കു തീപിടിച്ചുവെന്നാണ് റഷ്യ അറിയിച്ചത്.
പാലങ്ങൾ തകർന്നു
യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശങ്ങളിലെ രണ്ടു പാലങ്ങൾ സ്ഫോടനത്തിൽ തകർന്നു. ബ്രയാൻസ്കിൽ റെയിൽവേ പാതയ്ക്കു മുകളിലെ ഹൈവേ മേൽപ്പാലമാണു തകർന്നത്. 388 യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിനിനു മുകളിലേക്കാണ് പാലം വീണത്. ട്രെയിനിലുണ്ടായിരുന്ന ഏഴു പേർ മരിച്ചു. മണിക്കൂറുകൾക്കുശേഷം കുർസ്ക് മേഖലയിൽ ഹൈവേയ്ക്കു മുകളിലൂടെയുള്ള റെയിൽവേ മേൽപ്പാലം സ്ഫോടനത്തിൽ തകർന്നു. പാലത്തിലൂടെ പോയിരുന്ന ചരക്ക് ട്രെയിൻ താഴേക്കു തകർന്നുവീണു.
രണ്ടു സംഭവങ്ങൾക്കു പിന്നിലും യുക്രെയ്നാണെന്ന് റഷ്യൻ വൃത്തങ്ങൾ ആരോപിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.