കാരൾ നവ്റോസ്കി പോളിഷ് പ്രസിഡന്റ്
Tuesday, June 3, 2025 2:04 AM IST
വാർസോ: ദേശീയതാവാദിയും യൂറോപ്യൻ യൂണിയൻ വിരുദ്ധനുമായ കാരൾ നവ്റോസ്കി പോളിഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വാർസോ മേയർ കൂടിയായ റാഫാൽ ത്രാസ്കോവ്സ്കിയെയാണ് തോൽപ്പിച്ചത്. ഞായറാഴ്ച്ചത്തെ തെരഞ്ഞെടുപ്പിൽ നവ്റോസ്കിക്ക് 50.9 ശതമാനം വോട്ട് ലഭിച്ചു.
അതേസമയം, എക്സിറ്റ് പോളുകൾ ത്രാസ്കോവ്സ്കി ജയിക്കുമെന്നാണ് പ്രവചിച്ചത്. ഇതുപ്രകാരം അദ്ദേഹം വിജയപ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, വോട്ടുകളെല്ലാം എണ്ണിത്തീർന്നപ്പോൾ നേരിയ മാർജിന് ഫലം വിപരീതമായി.
യൂറോപ്യൻ യൂണിയന് പോളണ്ട് കീഴ്പ്പെടരുതെന്നു വാദിക്കുന്ന കാരൾ നവ്റോസ്കി പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ യൂറോപ്യൻ അനുകൂല സർക്കാരിനു കടുത്ത വെല്ലുവിളിയാകും. പോളണ്ടിൽ പ്രസിഡന്റ് പദവി ആലങ്കാരികം മാത്രമാണ്. എന്നാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ വീറ്റോ ചെയ്യാൻ പ്രസിഡന്റിനാകും.
ഓഗസ്റ്റ് ആറിനാണ് നവ്റോസ്കി അധികാരമേൽക്കുന്നത്. റഷ്യൻ അധിനിവേശം നേരിടുന്ന അയൽരാജ്യമായ യുക്രെയ്നെ പിന്തുണയ്ക്കുന്ന അദ്ദേഹം പക്ഷേ യുക്രെയ്നു നാറ്റോ അംഗത്വം നല്കുന്നതിനോട് യോജിക്കുന്നില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരാധകനായ നവ്റോസ്കി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വൈറ്റ്ഹൗസ് സന്ദർശിച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചരിത്രഗവേഷകൻ കൂടിയായ നവ്റോസ്കി പോളണ്ടിലെ രണ്ടാം ലോക മഹായുദ്ധ മ്യൂസിയം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.