ഇന്ത്യയുമായി സായുധ പോരാട്ടം ഉടനില്ലെന്ന് പാക്കിസ്ഥാൻ
Thursday, June 5, 2025 2:32 AM IST
ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സായുധ പോരാട്ടം അടുത്തകാലത്ത് പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രത്യേക സാഹചര്യങ്ങളുണ്ടായാൽ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാക് ദാർ.
ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തുർക്കി, ഇറാൻ, അസർബൈജാൻ, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയായിരുന്നു ദാറിന്റെ പരാമർശം.
“വെടിനിർത്തൽ തുടരുകയാണ്. ഇരുവിഭാഗവും സൈന്യങ്ങളെ പിൻവലിച്ചിട്ടുണ്ട്. ഇനി പുതിയ യുദ്ധത്തിന് സാധ്യതയില്ല.” അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണ്. എന്നാൽ അതിനായി തുനിഞ്ഞിറങ്ങുകയുമില്ല. ഭീകരവാദവും നദീജലക്കരാറുകളുമെല്ലാം ചേർന്ന സംയുക്ത ചർച്ചയ്ക്കാണ് താത്പര്യം.
സിന്ധുനദീജല കരാർ റദ്ദാക്കാൻ ഇന്ത്യക്ക് സാധിക്കില്ല. പഹൽഗാം സംഭവം നിഷ്പക്ഷമായി അന്വേഷിക്കാൻ തയാറാണെന്ന വാഗ്ദാനം ദാർ ആവർത്തിച്ചു. പാക്കിസ്ഥാന്റെ നയതന്ത്രശ്രമങ്ങൾക്ക് ആഗോള അംഗീകാരം ലഭിച്ചുവെന്നും ദാർ അവകാശപ്പെട്ടു.