പതഞ്ജലിക്ക് അനധികൃതഭൂമി: മുൻ നേപ്പാൾ പ്രധാനമന്ത്രി മാധവ് കുമാറിനെതിരേ കേസ്
Saturday, June 7, 2025 1:49 AM IST
കാഠ്മണ്ഡു: ബാബാ രാംദേവിന്റെ സ്ഥാപനത്തിനു വഴിവിട്ട് ഭൂമി അനുവദിച്ചു എന്നാരോപിച്ച് നേപ്പാളിലെ മുൻ പ്രധാനമന്ത്രി മാധവ്കുമാർ നേപ്പാളിനെതിരേ അഴിമതിക്കേസ്. അദ്ദേഹം 185.85 കോടി നേപ്പാളി രൂപ (13.5 ലക്ഷം ഡോളർ ) പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മാധവ് കുമാർ പ്രധാനമന്ത്രിയായിരുന്ന 2009-2011 ലാണ് കേസിനാസ്പദമായ സംഭവം. ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠ നേപ്പാൾ എന്ന കന്പനിക്ക് അയുർവേദ മരുന്നുത്പാദന കേന്ദ്രവും ആശുപത്രിയും തുടങ്ങുന്നതിന്, നിയമപ്രകാരം അനുമതി ലഭിച്ചതിൽ കൂടുതൽ വസ്തു വാങ്ങാൻ മാധവ് കുമാർ കൂട്ടുനിന്നത്രേ. ഇതിൽ ചില വസ്തു പതഞ്ജലി മറിച്ചുവിറ്റതിലൂടെ സർക്കാരിനു വലിയ നഷ്ടമുണ്ടായെന്നു കേസിൽ ആരോപിക്കുന്നു.
അഴിമതിവിരുദ്ധ ഏജൻസിയായ സിഐഎഎ (അധികാര ദുർവിനിയോഗ അന്വേഷണ കമ്മീഷൻ) ആണു കേസെടുത്തിരിക്കുന്നത്. കാഠ്മണ്ഡുവിലെ സ്പെഷൽ കോടതിയിൽ വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചു. മുൻ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം 92 പേർ പ്രതികളാണ്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോൾ പ്രതിപക്ഷത്തുള്ള മാധവ്കുമാർ പ്രതികരിച്ചു. നിയമങ്ങൾ പാലിച്ചാണ് ഭൂമി വാങ്ങിയതെന്ന് പതഞ്ജലി ഇന്ത്യയും പറഞ്ഞു. മാധവ്കുമാർ 15 ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്കുമെന്നും അതിനുശേഷം വിചാരണ ആരംഭിക്കുമെന്നും കോടതിയിലെ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.