ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
1572695
Friday, July 4, 2025 4:55 AM IST
ആലപ്പുഴ: ഓൺലൈൻ ബൈഡിംഗ് (ലേലം) തട്ടിപ്പിലൂടെ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽനിന്നു പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിലായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
പരാതിക്കാരനിൽനിന്നു തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17ൽ ചെമ്പൻ ഹൗസിൽ ദഹീൻ (21) ആണ് പിടിയിലായത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെയും തൃശൂർ കുന്നംകുളം സ്വദേശിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്വകാര്യ ബിൽഡിംഗിന്റെ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മേയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽനിന്നു ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബൈഡിംഗ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്ത ശേഷം തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു.
അയച്ച പണം വ്യാജ വെബ് സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. വെബ്സൈറ്റിൽ കാണിച്ചിരുന്ന ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ക്രെഡിറ്റ് സ്കോർ കുറവാണെന്നും ഇത് കൂട്ടുന്നതിനുവേണ്ടി വീണ്ടും ബൈഡിംഗ് ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്.
ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു. പരാതിക്കാരന് നഷ്ടമായ തുകയിൽ 3.8 ലക്ഷം രൂപ അറസ്റ്റിലായ പ്രതി ദഹീന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയ ശേഷം ഈ തുക എടിഎം വഴിയും ചെക്ക് ഉപയോഗിച്ചും പിൻവലിച്ച് മലപ്പുറം പാണ്ടിക്കാട് ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്തിന് കൈമാറിയതായി പ്രതി പോലീസിനോട് പറഞ്ഞു.
ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നുദിവസം മുമ്പ് പ്രതിയെ അന്വേഷിച്ച് മലപ്പുറം പാണ്ടിക്കാട് എത്തിയെങ്കിലും പ്രതി ബംഗളൂരുവിൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം ലഭിച്ചത്.
തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.വി. ഷൈജുലാലിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയും ഇയാൾ വീട്ടിലെത്തിയ ദിവസം പാണ്ടിക്കാട് പോലീസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഛത്തീസ്ഗഡ് തെലിബന്ധ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ പരാതി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.