ആറന്മുള വള്ളസദ്യകൾക്ക് 13നു തുടക്കം
1572682
Friday, July 4, 2025 4:54 AM IST
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവരുന്ന ആറന്മുള വള്ളസദ്യ വഴിപാടുകൾ 13 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
390 സദ്യകൾ ഇതേവരെ ബുക്കു ചെയ്തു കഴിഞ്ഞു. 500 സദ്യകൾ ലക്ഷ്യംവയ്ക്കുന്നു. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പും. 15 സദ്യാലയങ്ങൾ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. 15 സദ്യ കരാറുകാരാണ് സദ്യ ഒരുക്കുന്നത് എം.കെ. ശശികുമാറിന്റെ നേതൃത്വത്തിൽ ഫുഡ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
കെഎസ്ആർടിസി ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയും നടത്തും. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തിരുവാറന്മുള ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറന്മുളയിൽ എത്തി വള്ളസദ്യ ചടങ്ങുകളും പള്ളിയോട വരവും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ എത്തി സദ്യയും കഴിച്ച് മടങ്ങുന്ന രീതിയാണ്. പാറശാല മുതൽ കാസർകോഡ് വരെയുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു ദിവസം നാലു മുതൽ എട്ട് ട്രിപ്പുകൾ വരെ ഉണ്ടാകും. ഈ വർഷം 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നു. സ്പെഷൽ പാസ് സദ്യ ആഴ്ചയിൽ അഞ്ചു ദിവസം നടത്തും.
ഒരു ദിവസം 120 പേർക്ക് സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് ആരംഭിച്ചു. www. aranmulaboatrace.com. വള്ളസദ്യ ബുക്കിംഗിന് - 8281113010.
സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട് .ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവഹണസമിതി നിലവിൽ വന്നു.
ചില ടൂർ പാക്കേജ് ഓപ്പറേറ്റർമാർ ആറന്മുള വള്ളസദ്യയ്ക്ക് പള്ളിയോടങ്ങൾ ബുക്ക് ചെയ്ത് ആൾക്കാരെ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്ത് വൻതുകകൾ വാങ്ങി നടത്തുവാൻ ലക്ഷ്യമിടുന്നതായി ബോധ്യം വന്ന സാഹചര്യത്തിൽ പൊതുയോഗം കൂടി നിലവിലുള്ള അവരുടെ ബുക്കിംഗ് പിൻവലിക്കാൻ തീരുമാനിച്ചു. ഇത് തുടർന്നാൽ ഇവർക്ക് എതിരേ നിയമപരമായി നടപടി സ്വീകരിക്കാൻ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ഭാരവാഹികൾ പറഞ്ഞു. സ്പെഷൽ പാസ് സദ്യ ടൂർ ഓപ്പറേറ്റർമാർ ദുരുപയോഗം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
തിരുവോണത്തോണി വരവ് സെപ്റ്റംബർ അഞ്ചിനും ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒന്പതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നും നടക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ട്രഷറാർ രമേശ് മാലിമേൽ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവർ പങ്കെടുത്തു.