സ്കൂളിൽനിന്നും ലാപ്ടോപ് മോഷണംപോയ സംഭവം; കുട്ടി കള്ളൻമാർ പിടിയിൽ
1565522
Saturday, June 7, 2025 5:50 AM IST
നിലമ്പൂർ: സ്കൂളിൽ നിന്നും ലാപ്ടോപ് മോഷണംപോയ സംഭവത്തിൽ പിടിയിലായത് പ്രായ പൂർത്തിയാകാത്ത വിദ്യാർഥികൾ. നിലമ്പൂർ ഗവ.മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന നാല് ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർഥികൾ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിലമ്പൂർ മുനിസിപാലിറ്റിയുടെ സ്മാർട് ക്ലാസ്റൂം പ്രോജക്ടിന്റെ ഭാഗമായി നൽകിയ 12 ലാപ്ടോപ്പുകളിൽ നാല് ലാപ്ടോപ്പുകളാണ് കംപ്യൂട്ടർ ലാബിൽ നിന്നും മോഷണം പോയത്. ശനി, ഞായർ അവധി ദിവസങ്ങളിൽ നടന്ന മോഷണമായതിനാൽ തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പ്രധാനധ്യാപകൻ അബ്ദുറഹിമാന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചും സിസിടിവികൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കുറിച്ച് സൂചന ലഭിച്ചത്. 12000 രൂപവച്ച് ലാപ്ടോപ്പുകൾ പലപ്പോഴായി മഞ്ചേരിയിലെ രണ്ട് കടകളിലായി വില്പന നടത്തിയത് പോലീസ് കണ്ടെടുത്തു.
സുഹൃത്തുക്കൾ ചേർന്ന് വാങ്ങിയ ബൈക്കിന്റെ ബാക്കി പണം കൊടുക്കുന്നതിനും, മൊബൈൽ ഫോൺ വാങ്ങുന്നതിനുമാണ് കളവ് നടത്തിയതെന്ന് കുട്ടികൾ മൊഴി നൽകി. ഇവരെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. എസ്ഐ ടി.പി. മുസ്തഫ, സീനിയർ സിപിഒ പ്രിൻസ്, ആഷിഷ് വിപിൻ, ഡാൻസാഫ് അംഗങ്ങളായ ആശിഫ് അലി, ടി. നിബിൻദാസ്, എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.