കൊരട്ടി: മധ്യകേരളത്തിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. പള്ളി കോൺഫറൻസ് ഹാളിൽ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും അസൗകര്യങ്ങൾ ഉണ്ടാകാത്തവിധത്തിൽ സൗകര്യങ്ങളൊരുക്കാൻ സർക്കാർവകുപ്പുകളുടെ നിർലോഭമായ സഹകരണം ഉണ്ടാകണമെന്ന് വികാരി ഫാ. ജോൺസൺ കക്കാട്ട് അഭ്യർഥിച്ചു.
ദേശീയപാതവികസനത്തിന്റെ ഭാഗമായി ചിറങ്ങരമുതൽ മുരിങ്ങൂർവരെയുള്ള സർവീസ് റോഡുകളിൽ പുരോഗമിക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് എംഎൽഎ അധികൃതർക്കു നിർദേശം നൽകി. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുമെന്നു തഹസീൽദാർ കെ.എ. ജേക്കബ് യോഗത്തിൽ പറഞ്ഞു.
തിരുനാൾദിനങ്ങളിൽ ചാലക്കുടിയിലെയും സമീപ ഡിപ്പോകളിലെയും സർവീസുകൾ മുടക്കമില്ലാതെ നടത്തുവാനും ദീർഘദൂര സർവീസുകൾ ഉൾപ്പടെയുള്ള കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും കൊരട്ടിയിൽ പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിക്കുവാനും നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി പ്രതിനിധികൾ പറഞ്ഞു. വൈദ്യുതി, മോട്ടോർവാഹനം, പോലീസ്, അഗ്നിശമനസേന എന്നീ വകുപ്പുകൾ തിരുനാളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സുസജ്ജമാണെന്നും പരിപൂർണ സഹകരണം ഉണ്ടാകുമെന്നും പ്രതിനിധികൾ ഉറപ്പു നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, തഹസിൽദാർ കെ.എ. ജേക്കബ്, കൊരട്ടി സിഐ അമൃത്രംഗൻ, ഗ്രാമപഞ്ചായത്ത് വർഗീസ് തച്ചുപറമ്പിൽ, ഇടവക ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ്, ജോയിന്റ് കൺവീനർ സുനിൽ ജോസ്, കേന്ദ്രസമിതി വൈസ് ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട് എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ ഒന്പതിനാണു തിരുനാൾ കൊടിയേറ്റം. 12, 13 തിയതികളിലാണു പ്രധാന തിരുനാൾ. 19, 20 തിയതികളിൽ എട്ടാമിടവും 26, 27 തിയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.