മാന്നാർ: പുതുതായി നിർമിച്ച വീട്ടിൽ അന്തിയുറങ്ങാൻ എത്തിയത് ചേതനയറ്റ ശരീരമായിരുന്നു.പുതിയ ഭവനത്തിലേക്ക് എത്തുന്നത് അന്ത്യയാത്രക്കായിരിക്കുമെന്ന് വീട്ടുകാരും നാട്ടുകാരും ഒരിക്കലും കരുതിയില്ല.
കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ തോമസ് സി .ഉമ്മന്റെ (ജോബി-37) പണി പൂർത്തിയായിവരുന്ന വീട്ടിൽ ഒരു മണിക്കൂർ മാത്രമാണ് മൃതശരീരം വച്ചത്.
ഗൃഹപ്രവേശനച്ചടങ്ങിനായി ഓഗസ്റ്റിൽ വരാനിരിക്കവേയാണ് വിധി തട്ടിയെടുത്തത്. അഞ്ചു വർഷം മുമ്പാണ് എൻഡി ടെക്നീഷനായി തോമസ് കുവൈറ്റിൽ ജോലിക്കായി പോയത്. നാട്ടിൽ സാമൂഹ്യ, രാഷട്രീയ, സാമുദായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഈ യുവാവ്. അതിനാൽ തന്നെ ജീവിതത്തിന്റ് വിവിധ തുറകളിൽ ഉൾപ്പെട്ട നൂറു കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി, മാത്യു ടി. തോമസ് എംഎൽഎ, സംവിധായകൻ ബ്ലസി, മുൻ എം.പി, പി.ജെ. കുര്യൻ, മുൻ എംഎൽഎമാരായ രാജുഏബ്രഹാം, ജോസഫ് എം. പുതുശേരി, സി പിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീശ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂൽ മാങ്കൂട്ടത്തിൽ, സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ കോർപറേഷൻ, ബോർഡ് ചെയർമാൻമാർ, രാഷട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, സന്നദ്ധസംഘടനാ നേതാക്കൾ അടക്കം നൂറു കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ഉച്ചയ്ക്ക് രണ്ടിനാണ് ഭവനത്തിലെ സംസ്കാരശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് മോപാൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മാർ ദിവനാസ്യോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്. ഡോ. ഗീവർഗീസ്മാർ യൂലിയാസ് എന്നിവരുടെ കാർമികത്വത്തിലാണ് ശുശ്രൂക്ഷകൾ നടന്നത്.