ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ഇരുവശത്തേക്കും ഒറ്റവരിപ്പാത ക്രമീകരിച്ച് പകരം സംവിധാനം ഒരുക്കാമെന്നു ദേശീയപാത അധികൃതര്‍ ഉറപ്പുനല്‍കിയെന്ന് കെ.സി. വേണുഗോപാല്‍ എംപി.
എംപിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഹൈവേയ്ക്ക് ഇരുവശങ്ങളിലേക്കുമുള്ള പ്രധാന റൂട്ടുകള്‍ ഗതാഗതയോഗ്യമാക്കി പകരം യാത്രാസൗകര്യം ക്രമീകരിക്കുന്നതിനാണ് യോഗത്തില്‍ ധാരണയായത്. ഹെവി വാഹനങ്ങള്‍ എംസി റോഡുവഴി കടത്തിവിടാനും യോഗത്തില്‍ തീരുമാനിച്ചു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയപാത റീജണല്‍ ഓഫീസര്‍ പി.എല്‍. മീണ, പ്രോജക്ട് ഡയറക്ടേഴ്സുമാരായ പി. പ്രദീപ്, വിപിന്‍ മധു എന്നിവരും ഗതാഗത - പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കരാര്‍ കമ്പനികളുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഉയരപ്പാത നിര്‍മാണത്തെത്തുടര്‍ന്നുള്ള യാത്രാദുരിതം, ദേശീപാത നിര്‍മാണത്തിലെ കാലതാമസം, ജനങ്ങളുടെ യാത്രാക്ലേശം, സമാന്തരപാത, അടിപ്പാത, ഫ്ളൈ ഓവര്‍, ചെളിയും കുഴിയും നിറഞ്ഞ റോഡുകള്‍ നവീകരിക്കുക, പൈലിംഗ് സമയത്തെ ചെളി റോഡിലേക്ക് ഒഴുക്കാതിരിക്കുക, സിഗ്നല്‍ ലൈറ്റുകള്‍ നീക്കിയ ഇടങ്ങളില്‍ ട്രാഫിക് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുക, ഗതാഗത പരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കെ.സി. വേണുഗോപാല്‍ യോഗത്തില്‍ ഉന്നയിച്ചു.
അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമാണ്. മഴയും ചെളിയും കുഴിയും ആയതോടെ അപകടങ്ങളും നിത്യസംഭവമായി. ദേശീയപാത പുനർനിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ സമീപകാലത്ത് 24 ഓളം പേരാണ് മരണമടഞ്ഞത്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം കെ.സി. വേണുഗോപാലിനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഇതുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം വിളിക്കാന്‍ കെ.സി. വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ചേര്‍ത്തലയിലെ ഉയരപ്പാതയുടെ നീളം കൂട്ടണം, ആഹ്വാനം, വല്ലയില്‍ ജംഗ്ഷനുകളില്‍ അടിപ്പാത നിര്‍മിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കലവൂര്‍, അമ്പലപ്പുഴ, കായംകുളം എന്നിവിടങ്ങളില്‍ പില്ലര്‍ എലിവേറ്റഡ് ഫ്ളൈ ഓവര്‍ നിര്‍മിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്കയും ആവശ്യങ്ങളും പരിഗണിച്ച് ഇതിനനുകൂലമായ റിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് നല്കാന് എംപി ദേശീയപാത റീജണല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
കായംകുളത്ത് പില്ലര്‍ എലിവേറ്റഡ് ഫ്ളൈ ഓവര്‍ നിര്‍മിക്കേണ്ടതിന്റെ അടിയന്തര പ്രധാന്യം കെ.സി. ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ദേശീയപാതയുടെ പുതിയ അലൈന്മെന്റ് കായംകുളം നഗരത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് യോഗത്തില്‍ എംപി ചൂണ്ടിക്കാട്ടി. ഇതേ ആവശ്യങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുകയും ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുകൂല തീരുമാനത്തിനായി ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും കെ.സി. വേണുഗോപാല്‍ യോഗത്തില്‍ വ്യക്തമാക്കി.
വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളിലെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ അടിപ്പാതയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അരൂര്‍ - അരൂക്കുറ്റി റോഡില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ബസ്സ്റ്റാൻഡ് പുനർനിര്‍മിക്കാമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കി പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥരോട് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കളര്‍കോടുള്ള പ്രദേശവാസികളുടെ യാത്രാക്ലേശം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്കി. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. യോഗത്തില്‍ തീരുമാനമെടുത്ത കാര്യങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നിരന്തര ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ദിശാ യോഗത്തിലും എംപിമാര്‍ ചെയര്മാന്മാരായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട മറ്റുയോഗങ്ങളിലും ഈ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കുകയും ഫലപ്രദമായ വിലയിരുത്തലുകള്‍ നടത്തുന്നതോടൊപ്പം തുടര്‍ നടപടികള്‍ക്കായി പരിശ്രമിക്കുകയും ചെയ്യുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.