കാസര്‍ഗോഡ്: അമീബിക് മഷ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മരണപ്പെട്ട ചട്ടഞ്ചാല്‍ സ്വദേശിയായ 37 കാരന് കഴിഞ്ഞ പത്തു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ ആദ്യ വാരം ഇദ്ദേഹം കാസര്‍ഗോഡേക്കു വരികയും ചെയ്തു. വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന്നതിനാല്‍ കാസര്‍ഗോഡ് വന്നിറങ്ങിയ ഉടനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ അഡ്മിറ്റാകുകയും ചെയ്തു.
രോഗം ഭേദമാകാത്തതിനാല്‍ നാലുദിവസത്തിന് ശേഷം അവിടെ നിന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള പരിശോധനയില്‍ അമീബിക് മാഷ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
ചികിത്സയിലിരിക്കെ ഇദ്ദേഹം കഴിഞ്ഞ ദിവസം മരണപെട്ടു. മരണപെട്ട വ്യക്തിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് മുംബൈയില്‍ നിന്നായതിനാല്‍ ആശങ്കപെടേണ്ടതില്ലെന്നും എന്നിരുന്നാലും രോഗം വരാതിരിക്കാനുള്ള പൊതുവായ നിര്‍ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു.
അമീബിക്
മസ്തിഷ്ക ജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്
മൂക്കിനേയും മസ്തിഷ്ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും
പ്രാഥമിക
ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍-
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കുക
പ്രതിരോധ മാര്‍ഗങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
ജലസ്രോതസുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക, മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കുക.
നീന്തല്‍ കുളങ്ങളില്‍
പാലിക്കേണ്ട
ശുചിത്വ നിര്‍ദേശങ്ങള്‍
ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണമായും ഒഴുക്കി കളയുക, സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക, പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക.
നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക, പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കുക, ക്ലോറിന്‍ ലെവല്‍ 0.5 പിപിഎം മുതല്‍ 3 പിപിഎം ആയി നിലനിര്‍ത്തുക.