കോതമംഗലത്തെ വയോധികയുടെ കൊലപാതകം; ടാപ്പിംഗ് തൊഴിലാളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
Thursday, March 28, 2024 7:04 PM IST
കോതമംഗലം: ചേലാട് കള്ളാട് വയോധികയുടെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെങ്ങമനാട്ട് പരേതനായ ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) ആണ് കൊല്ലപ്പെട്ടത്.
സാറാമ്മ കൊല്ലപ്പെട്ട വീടിന് സമീപത്തെ കോളനിയിലെ താമസക്കാരനായ ടാപ്പിംഗ് തൊഴിലാളിയാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുൻപും ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഇടയാക്കിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ ചോദ്യം ചെയ്തശേഷം പോലീസ് വിട്ടയച്ചു.
സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകളോ സൂചനകളോ ലഭിക്കാത്ത സാഹചര്യത്തിൽ മധ്യമേഖല ഡിഐജി പുട്ട വിമലാദിത്യ കോതമംഗലത്തെത്തി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. വീടിനുള്ളിൽ നിന്നോ പരിസരത്തുനിന്നോ വിലപ്പെട്ട തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്തതാണ് പോലീസിന് വെല്ലുവിളിയായിരിക്കുന്നത്.
ആയുധമോ പ്രതികളുടേതെന്ന് ഉറപ്പിക്കാവുന്ന വസ്തുക്കളോ വിരലടയാളമോ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. കൊലപാതകത്തിന്റെ ലക്ഷ്യം മോഷണം തന്നെയായിരുന്നോ അതോ മറ്റെന്തെങ്കിലുമുണ്ടോ എന്നതിലും വ്യക്തതയായിട്ടില്ല.
സാറാമ്മയുടെ അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികളിലുള്ള സംശയം പോലീസിന് പൂർണമായും മാറിയിട്ടില്ലെന്നാണ് സൂചന. സംഭവ ദിവസം രാവിലെ ജോലിക്ക് പോയ ഇവർ ഉച്ചയ്ക്ക് വീട്ടിലെത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതും സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഈ മൂവർ സംഘവുമായും പ്രദേശവുമായും ബന്ധമുള്ള ചില അന്യസംസ്ഥാനക്കാരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നുമുണ്ട്. വൈകാതെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.