മേയർ- ഡ്രൈവർ തർക്കം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം, വാക്കേറ്റം
Tuesday, April 30, 2024 3:59 PM IST
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യ രാജേന്ദ്രന്റേത് പദവിയുടെ ദുരുപയോഗമാണെന്നും ഇത് നഗരത്തിലെ ജനങ്ങൾക്ക് മാനക്കേടുണ്ടാക്കിയെന്നും ബിജെപി കൗൺസിലർമാർ പ്രതികരിച്ചു.
ബിജെപി കൗൺസിലർ തിരുമല അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. എൽഡിഎഫ് കൗൺസിലർമാർ പ്രമേയം എതിർത്തതോടെ രൂക്ഷമായ വാക്കേറ്റമുണ്ടായി.
നഗരസഭയ്ക്ക് മുഴുവൻ അപമാനമാകുന്ന സാഹചര്യമാണ് മേയറിന്റെ ഇടപെടൽ മൂലം ഉണ്ടായതെന്ന് അനിൽ പറഞ്ഞു. ഈ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.
കോർപറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണമെന്നും മേയർ പദവി ദുരുപയോഗം ചെയ്തെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. മേയർ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.
തുടർന്ന് കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി കൗൺസിലർമാർ വോക്കൗട്ട് നടത്തി.
സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെയുള്ള പ്രതിഷേധം കോർപറേഷനു പുറത്തേക്കും കടുക്കുകയാണ്. കോർപറേഷൻ ഓഫീസിന് മുമ്പിൽ ഓവർ ടേക്കിംഗ് നിരോധിത മേഖല എന്നുള്ള ബോർഡും കെഎസ്ആർടിസി ബസുകളിൽ മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകളും പതിപ്പിച്ചായിരുന്നു യൂത്ത്കോൺഗ്രസിന്റെ പ്രതിഷേധം.