മാസപ്പടി കേസ്; ഇഡി ചോദ്യം ചെയ്യലിനെതിരേ സിഎംആര്‍എല്‍ എംഡിയും ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍
Tuesday, April 16, 2024 3:23 PM IST
കൊച്ചി: മാസപ്പടി കേസിലെ ഇഡി ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത വീണ്ടും ഹൈക്കോടതിയില്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിശദമായ മെഡിക്കല്‍ രേഖയടക്കം കര്‍ത്ത കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സിഎംആര്‍എലിലെ മൂന്ന് ഉദ്യോഗസ്ഥരും കോടതിയെ സമീപിച്ചു. ഇഡി ചോദ്യം ചെയ്ത കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തങ്ങളുടെ ഇമെയിലിന്റെ പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ഇഡി നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടു. ഇത് ഉപയോഗിച്ച് തങ്ങളുടെ രഹസ്യരേഖകള്‍ അടക്കം പിടിച്ചെടുക്കാനാണ് ഇഡിയുടെ ശ്രമമെന്ന് ഹർജിയിൽ പറയുന്നു.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡിക്കും മൂന്ന് ഉദ്യോഗസ്ഥർക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ശശിധരന് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരായില്ല.
മറ്റ് മൂന്ന് പേരെയും 24 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി വിട്ടയച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.