യുദ്ധഭൂമിയിൽ നിന്ന് നാട്ടിലേക്ക്; റഷ്യയിൽ കുടുങ്ങിയ പ്രിന്‍സും ഡേവിഡും ഉടൻ നാട്ടിലെത്തും
Tuesday, March 26, 2024 10:08 PM IST
ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയവരിൽ രണ്ടു പേർ ഉടൻ നാട്ടിലെത്തും. യുദ്ധത്തില്‍ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താത്കാലിക യാത്രാരേഖകള്‍ നല്‍കും. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന് മൈൻ സ്ഫോടനത്തിൽ കാലിന് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിലാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്.
തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ഇവരെ നിയോഗിക്കുകയായിരുന്നു. ഇവർക്കു പുറമെ വിനീത് സിൽവ, ടിനു പനിയടിമ എന്നീ മലയാളികളും തട്ടിപ്പിനിരയായി യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
റഷ്യയിലെ യുദ്ധഭൂമിയിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്നു മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 22 ദിവസത്തെ ട്രെയിനിംഗ് കൊടുത്തു. ട്രെയിനിങ്ങിനുശേഷം ഇവരെ യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നു.