യുക്രെയ്ൻ വിക്ഷേിച്ച മിസൈലുകൾ തകർത്തതായി റഷ്യ; രണ്ടുപേർക്ക് പരിക്ക്
Sunday, March 24, 2024 6:12 AM IST
മോസ്കോ: ക്രമിയയിലെ സെവാസ്റ്റോപോൾ നഗരത്തെ ലക്ഷ്യമാക്കി യുക്രെയ്ൻ വിക്ഷേപിച്ച മിസൈലുകൾ തകർത്തുവെന്ന് റഷ്യ. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സിറ്റി ഗവർണർ അറിയിച്ചു.
10 ലധികം മിസൈലുകൾ തകർത്തുവെന്ന് സെവാസ്റ്റോപോളിന്റെ ഗവർണർ മിഖായേൽ റസ്വോഷയേവ് ടെലിഗ്രാമിൽ പറഞ്ഞു. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്കും ഒരു സ്ത്രീക്കും പരിക്കേറ്റതായും നിരവധി പാർപ്പിട കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായും റിപ്പോർട്ടുണ്ട്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ൻ പതിവായി ക്രിമിയയെ ലക്ഷ്യമിടാറുണ്ട്. ക്രിമിയക്കെതിരായആക്രമണം ശക്തമാക്കുമെന്ന് ജനുവരിയിൽ യുക്രേനിയൻ മിലിട്ടറി ഇന്റലിജൻസ് മേധാവി കിറിൽ ബുഡനോവ് പറഞ്ഞിരുന്നു.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ് മേഖലയിൽ 19 യുക്രേനിയൻ റോക്കറ്റുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു. 2014-ൽ യുക്രെയ്നിൽ നിന്ന് റഷ്യ പിടിച്ചെടുത്ത പ്രദേശമാണ് ക്രിമിയ.