നന്‍പകല്‍ നേരത്ത് മഹാനടന്; എട്ടാം പുരസ്കാര നിറവില്‍
Friday, July 21, 2023 4:26 PM IST
തിരുവനന്തപുരം: 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ ഏറ്റവും ആകാംഷയോടെ ശ്രദ്ധിച്ച ഒന്നായിരുന്നു മികച്ച നടന് എന്നത്. അതിന് കാരണം മമ്മൂട്ടി എന്ന നടന് മികച്ച നടനായി മത്സര രംഗത്തുള്ളതായിരുന്നു.
കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം അദ്ദേഹം എട്ടാമതും നേടുമ്പോള്‍ മലയാളികള്‍ ഏറെ സന്തോഷിക്കുകയാണ്. കാരണം അത്രമേല്‍ പ്രിയങ്കരനാണ് ഈ മനുഷ്യന് അവര്‍ക്ക്.
നന്‍പകല്‍ നേരത്തെ മയക്കം എത്ര ചിത്രത്തിലൂടെ തന്റെ എട്ടാമത്തെ കേരളസംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ജെയിംസ് എന്ന മലയാളിയായും സുന്ദരം എന്ന തമിഴനായും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചെന്നു പറയാം.
1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ ഈ മഹാനടന് അഞ്ച് പതിറ്റാണ്ടിലേറെയായി കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം കൈപ്പിടിയിലൊതുക്കാത്ത പുരസ്കാരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം.
മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയാണ് മമ്മൂട്ടി നേടിയിട്ടുള്ളത്. അഞ്ച് തവണ മികച്ച നടനുള്ള കേരളസംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം 1981ല്‍ മികച്ച സഹ നടനുള്ള (അഹിംസ) പുരസ്കാരവും 1985ല്‍ പ്രത്യേക പുരസ്കാരവും(യാത്ര, നിറക്കൂട്ട്) നേടിയിട്ടുണ്ട്.
മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ (1990) വിധേയന്, പൊന്തന്‍ മാട(1994), അംബേദ്കർ (1999, ഇംഗ്ലീഷ്) എന്നീ ചലച്ചിത്രങ്ങളിലൂടെ ആണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്.
അടിയൊഴുക്കുകള്‍(1984), ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍(1989), വിധേയന്, പൊന്തന്‍ മാട(1994), കാഴ്ച(2004), പാലേരിമാണിക്യം(2009) എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ളത്.
ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍ ഒമ്പതു തവണയാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭയ്ക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദവും 2010ല്‍ മമ്മൂട്ടിക്ക് ലഭിച്ചു.