മൂവാറ്റുപുഴ: ശബരി ബാൽ കൊലക്കേസ് പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കച്ചേരിത്താഴത്ത് ബാറിന് സമീപം കഴിഞ്ഞയാഴ്ചയാണ് ഒരു സംഘത്തിന്റെ ആക്രമത്തിൽ പുല്ലുവഴി കാൽപ്പടിക്കൽ ശബരി ബാൽ (40) കൊല്ലപ്പെട്ടത്. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഏഴു പേർക്കെതിരെ പോലീസ് കേസെുത്തെങ്കിലും മൂന്ന് പേരെമാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു.
എന്നാൽ യഥാർഥ പ്രതികൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും കൂടുതൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് പങ്കുണ്ടെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്. കച്ചേരിത്താഴത്തെ പാർട്ടി ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് നഗരംചുറ്റി സ്റ്റേഷന് സമീപം എത്തിയപ്പോൾ പോലീസ് തടഞ്ഞു.
ഇതോടെ പ്രവർത്തകരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
നേതാക്കളായ മുഹമ്മദ് റഫീഖ്, ജിന്റോ ടോമി, എബി പൊങ്ങണത്തിൽ, എൽദോ ബാബു, സിജോ ജോസഫ്, കെപിസിസി സെക്രട്ടറി കെ.എം. സലിം, പി.പി. എൽദോസ്, സാബു ജോണ്, സുബാഷ് കടയ്ക്കോട്, ജെറിൻ ജേക്കബ് പോൾ, സൽമാൻ ഒലിക്കൻ, ഫൈസൽ വടക്കേനത്ത്, വി.എസ്. ഷെഫാൻ, മനു ബ്ലായിൽ, മാഹിൻ അബുബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നേതാക്കളുടെ തീരുമാനം.